മൂന്നാമത്തെ തുന്നിക്കെട്ട്

മൂന്നാമത്തെ തുന്നിക്കെട്ട്

മൂന്നാമത്തെ തുന്നിക്കെട്ട്

പേര് : മൂന്നാമത്തെ തുന്നിക്കെട്ട് 

ഭാഗം :1

രചന : രഞ്ജു കിളിമാനൂർ 

ഒറിജിൻ : അലക്സി കഥകൾ  

 

ഞങ്ങൾ പെട്ടെന്ന് തന്നെ താമസിച്ചിരുന്ന പിഎംജിയിലെ ലോഡ്ജ് റൂം പൂട്ടിയിറങ്ങി, ആദ്യം കണ്ട ഒരു ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചു..

 "സ്‌കൈ ബിൽഡേഴ്‌സ് അപ്പാർട്ട്മെന്റ് "

അലക്സി ഓട്ടോക്കാരനോട് പറഞ്ഞു..

 ഒരു പതിനഞ്ചു മിനിറ്റോളം യാത്രക്ക് ശേഷം ഓട്ടോ കൊണ്ട് നിർത്തിയത് പട്ടത്തുള്ള  അപ്പാർട്ട്മെന്റിന്റെ പടുകൂറ്റൻ കെട്ടിടത്തിന് മുന്നിലായിരുന്നു.  അലക്സിയുടെ ഡിറ്റക്ടീവ് ഏജൻസിയുടെ ഒരു പുതിയ ബ്രാഞ്ച് തലസ്ഥാന നഗരിയിൽ തുടങ്ങുന്നതിന്റെ ആവശ്യത്തിന്റെ പേപ്പർ വർക്കുകൾക്ക് വേണ്ടി ഞാനും അലക്സിയും ഒരാഴ്ചയായി  തിരുവനന്തപുരത്തുണ്ട്.

കഷ്ടിച്ച് ഒരു അര മണിക്കൂറായിട്ടുണ്ടാകും പുതിയ കേസിന്റെ വിവരങ്ങൾ അജിത് അലക്സിയെ വിളിച്ചു പറഞ്ഞിട്ട്..

പെട്ടന്ന് ഇറങ്ങിയതിനാൽ എന്റെ വാച്ച് പോലും എടുക്കാൻ ഞാൻ മറന്നിരുന്നു..

 ഓട്ടോ ആ പടുകൂറ്റൻ അപ്പാർട്ട്മെന്റിന്റെ മുൻ വശത്ത് കൊണ്ട് നിർത്തി.

അലക്സി കാശ് കൊടുത്ത് ഓട്ടോക്കാരനെ വിട്ട ശേഷം ആ ബിൽഡിങിന്റെ മുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു :

 "ജോൺ.. ഇൻസ്‌പെക്ടർ റിഹാനാണ് ഈ കേസിന്റെ അന്വേഷണച്ചുമതല..

അയാൾ ഫോഴ്സിലെ വളരെ നല്ലൊരു ഓഫിസറാണ് എന്നതിൽ തീരെ സംശയമില്ല..

പോലീസ് ഈ കേസ് നന്നായി അന്വേഷിക്കുകയും ചെയ്യും.

 എന്നാൽ മരണപ്പെട്ട ശരത്തിന്റെ മൂത്ത സഹോദരനും നെഫ്‌ക അസോസിയേറ്റ്സിന്റെ ഓണറുമായ അജിത്താണ് ഇപ്പോൾ സമ്മർദ്ദത്തിൽ ആയിരിക്കുന്നത്...

ഇൻസ്‌പെക്ടർ റിഹാനും അജിത്തും നേരത്തെ തന്നെ അത്ര നല്ല സുഖത്തിലല്ലാത്തതിനാൽ ശരത്തിന്റെ കേസ് അജിത്തിന്റെ പേരിൽ കൊണ്ട് വെയ്ക്കാൻ തന്നെ സാധ്യതയുമുണ്ട് എന്നയാൾ ഭയക്കുന്നു..

അതിനാലാണ് സമാന്തരമായി ഒരന്വേഷണത്തിന്  അയാൾ നമ്മളെ കോൺടാക്ട് ചെയ്തത്..

 അവിഹാഹിതനായ ശരത്തിനെ ഇന്ന് രാവിലെ 7 മണിക്കാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൂയിസൈഡ് ആണെന്ന് സംശയിക്കുന്ന വിധത്തിലാണ് കാര്യങ്ങൾ.. 

എന്നാൽ ശരത്തിന് സൂയിസൈഡ് ചെയ്യേണ്ട യാതൊരു കാര്യങ്ങളുമില്ല എന്ന് അജിത്ത് ആണയിട്ട് പറയുന്നു. 

 നല്ല രീതിയിൽ ബിസിനസ് ചെയ്ത് വരുന്ന ഒരാളാണ് ശരത്. ഷെയർ മാർക്കറ്റിൽ നിന്ന് തന്നെ ഒരു മാസം അയാൾക്ക്‌ കോടികളുടെ ടേണോവറാണുള്ളത്. അതുകൊണ്ട് തന്നെ അയാളോട് അസൂയയുള്ള നിരവധി ആൾക്കാർ ഉണ്ട് താനും.. 

ശരത്തിന് രണ്ട് സഹോദരിമാരുണ്ടെങ്കിലും രണ്ട് പേരുമായി വർഷങ്ങളെറെയായി അയാൾ തീരെ സ്വരച്ചേർച്ചയിലല്ല. സാധാരണ പോലെ  സാമ്പത്തികം തന്നെയാണ് ഇവിടെയും  വിഷയം... ശരത്തിനെ പറ്റി കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ല.. 

 അജിത്തിന് റിഹാനെ വിശ്വാസമില്ലാത്തത് കൊണ്ട് പൂർണമായ തെളിവുകളോടെ നമ്മൾ ഈ കേസ് അന്വേഷിച്ചു തെളിയിക്കണം..

അതും പരമാവധി വേഗത്തിൽ തന്നെ തെളിയിക്കുകയും വേണം. മാത്രമല്ല നമ്മൾ പൊലീസിന് മുൻപേ കൊലയാളിയെ കണ്ടു പിടിച്ചു കൊടുത്താൽ നല്ലൊരു തുകയും ഫീസായി കിട്ടുകയും ചെയ്യും..

 ഞാൻ ആലോചിച്ചു...

 കുറച്ച് നാളായി ഓഫീസ് എല്ലാം ഒന്ന് പുതുക്കി പണിയുന്ന കാര്യം അലക്സിയുടെ പരിഗണനയിലുണ്ട്.. 

പോലീസിനെ സഹായിക്കാൻ കേസന്വേഷണം നടത്തുന്നത്  കൊണ്ട് കാശ് കിട്ടില്ലല്ലോ..അതുകൊണ്ട് തന്നെ ആദ്യ രണ്ട് കേസുകളിലും ഫീസ് ഒന്നും തന്നെ ലഭിച്ചിരുന്നില്ല.

ശ്രീജയുടെ കേസ്  അന്വേഷിച്ചപ്പോൾ മാത്രമാണ് കുറച്ച് ഫീസ് കിട്ടിയത്..

എന്നാൽ അന്വേഷണത്തിൽ ഫീസ് നൽകിയ ആൾ തന്നെ വൈകുന്നേരം പ്രതിയായി മാറുകയും ചെയ്തത് വിരോധാഭാസവുമായിരുന്നു..

 ഞങ്ങൾ ലിഫ്റ്റിൽ കയറി അഞ്ചാമത്തെ നിലയിലേക്ക് പോയി.. അലക്സി ഷെയ്ക്ക് ഹാൻഡ് കൊടുക്കാനായി റിഹാന്റെ അടുത്തേക്ക് ചെന്നു.

 "ഹലോ മിസ്റ്റർ ഇൻസ്‌പെക്ടർ.. 

ഐ ആം  പ്രൈവറ്റ് ഡിറ്റക്ടീവ് അലക്സി..

ഇതെന്റെ ഫ്രണ്ട് ജോൺ...!!!" 

 അയാൾ മുഖമുയർത്തി  അലക്സിയെയും എന്നെയും ഒന്ന് സൂക്ഷിച്ചു നോക്കി.. മറ്റൊന്നും മിണ്ടാതെ തന്നെ അയാൾ എഴുതിക്കൊണ്ടിരുന്ന ജോലി തുടർന്നു..

 അലക്സി ഒരു നിമിഷം ഒന്ന് ചമ്മി..!

കൊണ്ട് ചെന്ന കൈ അലക്സി പിൻവലിച്ചു...!

എന്നിട്ട് ചമ്മൽ മറയ്ക്കാൻ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു.

ഒരു കോൺസ്റ്റബിൾ റിഹാന്റെ ചെവിയിൽ ചെന്ന് രഹസ്യമായി പറഞ്ഞു.

 "സർ ഇയാളാണ്  കോട്ടയത്തെയും ആലപ്പുഴയിലെയും  രണ്ട് പ്രസിദ്ധ കൊലക്കേസുകൾ തെളിയിക്കാൻ പോലീസിനെ സഹായിച്ചത്.."

 "അതിന്....??  ഞാനെന്താ തലകുത്തി നിൽക്കണോ ??"

റിഹാന്റെ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി...

എല്ലാവരും ഒന്ന് ഞെട്ടി..!!

 കോൺസ്റ്റബിൾ : "സോറി സർ..."

 അലക്സിയുടെ ചുണ്ടിൽ ഒരു ചിരി പടരുന്നത് ഞാൻ ശ്രദ്ധിച്ചു..

 റിഹാൻ : " 24 മണിക്കൂറിനുള്ളിൽ പോലീസ് ഈ കേസ് അന്വേഷിച്ചു കണ്ടു പിടിച്ചിരിക്കും.

അതിന് വേണ്ടി ആരും കഷ്ടപ്പെട്ട് ക്രെഡിറ്റിനു വേണ്ടി വെയ്റ്റ് ചെയ്യണമെന്നില്ല...!"

 കോൺസ്റ്റബിൾ ദയനീയമായി ഞങ്ങളെ നോക്കി..

അലക്സി പുറത്തേക്കിറങ്ങാൻ തുടങ്ങി.

അലക്സിയെ തടഞ്ഞുകൊണ്ട് അജിത്ത് മുന്നോട്ടു വന്നു. അയാൾ റിഹാനോടായി പറഞ്ഞു..

 "ശരത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ട്.

സമഗ്രമായ ഒരന്വേഷണം നടത്തേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. പോ

ലീസ് അന്വേഷണം വെറുമൊരു പ്രഹസനം മാത്രമാകാതിരിക്കാൻ വേണ്ടി  തന്നെയാണ് പ്രൈവറ്റ് ഡിറ്റക്ടീവ് ആയ മിസ്റ്റർ അലക്സിയെ കൂടി  ഈ കേസ് ഏല്പിച്ചത്. അതുകൊണ്ട് പോലീസിനുള്ള തുല്യ സ്ഥാനം ഈ കേസിൽ അലക്സിയ്ക്കുമുണ്ട്.. കഴിവുള്ളവർ പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കൂ...

അത്‌ നിങ്ങളിൽ ആരായാലും സന്തോഷം മാത്രം.."

 റിഹാന്റെ മുഖം കടന്തൽ കുത്തിയത് പോലെ വീർത്തു..

അലക്സി തിരിച്ചു മുറിയിൽ കയറി ശരത്തിന്റെ ശരീരം പരിശോധിച്ചു.

അയാൾ ചാര നിറത്തിലുള്ള ഒരു ടീഷർട്ടും ഇരുണ്ട നിറത്തിൽ ഷെയ്ഡ് ഉള്ള ജീൻസുമാണ് ധരിച്ചിരുന്നത്.

അലക്സി അയാളുടെ ടീഷർട്ട് ഉയർത്തി നോക്കി..

ശരീരത്തിൽ മൂന്ന് നീളത്തിലുള്ള മുറിവുകൾ തുന്നിച്ചേർത്തിട്ടുണ്ടായിരുന്നു.

അവയിൽ തയ്യലിട്ടിട്ട് അധികം ദിവസം ആയതായി തോന്നിയില്ല. തയ്യലിലെ കറുത്ത നൂലുകളിൽ രക്തം കട്ട പിടിച്ച് ഇരിപ്പുണ്ടായിരുന്നു.

ഇടത്തെ കയ്യുടെ മുകളിലായാണ് ആദ്യത്തെ സ്റ്റിച്ച് ഇട്ടിരുന്നത്. രണ്ടാമത്തേത് മുതുകത്ത് കഴുത്തിനു താഴെയുള്ള ഭാഗത്തും മൂന്നാമത്തേത് ഇടുപ്പിലും ആയിരുന്നു ഉണ്ടായിരുന്നത്.

മൃതദേഹം ഉറക്കത്തിൽ കിടന്ന പൊസിഷനിൽ ആയിരുന്നു. ബെഡിൽ മലർന്ന് കാണപ്പെട്ട ബോഡിയിൽ മറ്റൊന്നും എടുത്തു പറയാൻ തക്കവിധം ഇല്ലായിരുന്നു.

അയാളുടെ തലമുടി ബ്രൗൺ നിറത്തിലുള്ളതായിരുന്നു എന്നത് ഞാൻ ശ്രദ്ധിച്ചു.

അയാളുടെ വലത്തേ കയ്യിൽ കെട്ടിയിരുന്നത്  കറുത്ത നിറത്തിലുള്ള ഒരു ക്വാർട്ട്സ് വാച്ച് ആയിരുന്നു. ക്ളീൻ ഷേവ് ചെയ്ത മുഖം.

ഇരുണ്ട നിറം, നല്ല  ആരോഗ്യ ദൃഢഗാത്രനാണ് എന്ന് ശരീരം കണ്ടാൽ തന്നെ മനസിലാകും. അലക്സി മുറിയാകെ സൂക്ഷ്മ പരിശോധന നടത്തി.

തറയിലും ഭിത്തികളിലും ഫിഗർ പ്രന്റുകൾക്ക് വേണ്ടി അയാൾ  ലെൻസ്‌ ഉപയോഗിക്കുന്നത്  ഞാൻ ശ്രദ്ധിച്ചു.

മുറിയിൽ  ഒരു അലമാരയും ഒരു മേശയും ഉണ്ടായിരുന്നു. അലമാരയുടെ മുൻവശത്ത് ആനയുടെയും മാനുകളുടെയും രൂപം കൊത്തി വെച്ചിട്ടുണ്ടായിരുന്നു.

മേശപ്പുറത്ത് കുറച്ച് പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ട്. അതിൽ കുറച്ചൊക്കെ ഞാൻ എടുത്ത് നോക്കി. കൂടുതലും കഥകളും കവിതകളും തന്നെയായിരുന്നു. 

അയാൾ എഴുതിയ ആ വർഷത്തെ ഒരു ഡയറി എന്റെ കയ്യിൽ കിട്ടി. ഞാനത് അലക്സിയെ കാണിച്ചു.

അലക്സി ഡയറി വ്യക്തമായി പരിശോധിച്ചു നോക്കി. അതിനിടയിൽ രഹസ്യമായി എന്റെ ചെവിയിൽ വന്നു പറഞ്ഞു: 

 "ജോൺ ഇതത്ര നിസാരമായി കണ്ടു പിടിക്കാൻ പറ്റിയ കേസ് ആണെന്ന് തോന്നുന്നില്ല... ഒരു കാര്യം ഏതാണ്ട് വ്യക്തമാണ്..

 തീർച്ചയായും ഇതൊരു കൊലപാതകമാണ്. എന്നാൽ അതി വിദഗ്ധമായി തെളിവുകൾ നശിപ്പിച്ചിരിക്കുകയാണ്.

കൊലപാതകി ഒരു പ്രൊഫഷണൽ കില്ലറാകാനാണ്  സാധ്യത.. അല്ലെങ്കിൽ കുശാഗ്ര ബുദ്ധിയുള്ള  ഒരാൾ.. അയാൾ അന്വേഷകനെ വെല്ലുവിളിയ്ക്കാൻ വേണ്ടി പല അടയാളങ്ങളും ശരത്തിന്റെ  ശരീരത്തിൽ ഇട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മൃതദേഹത്തിലെ  നടുവിന്റെ ഭാഗത്തുള്ള ആ തുന്നിക്കെട്ട്....!! ക്രമത്തിൽ നോക്കിയാൽ ആ മൂന്നാമത്തെ തുന്നിക്കെട്ട് കൊലപാതകി നമുക്ക് ഇട്ടു തരുന്ന ഹിന്റാണ്. ബാക്കിയുള്ള രണ്ട് തുന്നിക്കെട്ടുകളും ശരത്തിന് ദിവസങ്ങൾക്ക് മുന്നേ ഉണ്ടായതാണെങ്കിൽ  ഈയൊരു  മൂന്നാമത്തെ തുന്നിക്കെട്ട് മാത്രം നേരത്തെ ഉണ്ടായതല്ല....

 "പിന്നെ ??"

 "അത്‌ നമ്മൾ കണ്ടുപിടിക്കേണ്ട ഒരു കാര്യമാണ്..!"

 "അലക്സി നിങ്ങൾ പറയുന്നത് എനിക്ക് തീരെ മനസിലാകുന്നില്ല..കുറച്ചു കൂടി വ്യക്തമാക്കി പറയാമോ ??"

 അലക്സി എന്റെ അടുത്തേക്ക് നീങ്ങി നിന്നിട്ട് പതിയെ പറഞ്ഞു :

 "ജോൺ.... ഈ കേസിന്റെ നിഗൂഢത  നമ്മൾ കണ്ട ആ തുന്നിക്കെട്ടുകളിലാണ്....!!

കൂടുതൽ ക്ലിയറായി പറഞ്ഞാൽ  ആ മൂന്നാമത്തെ തുന്നിക്കെട്ട് ശരിക്കും നിഗൂഢത നിറഞ്ഞ ഒന്നാണെന്നു നിസ്സംശയം പറയാം..

ബാക്കിയുള്ള രണ്ട് ചെറിയ തുന്നിക്കെട്ടുകൾക്ക് ഒരാഴ്ചത്തെ  പഴക്കമുണ്ട് എന്ന് മനസിലാക്കാം. പക്ഷേ നടുവിന്റെ ഭാഗത്തുള്ള ഏകദേശം ഒന്നരയിഞ്ച് നീളമുള്ള ആ തുന്നിക്കെട്ട് തന്നെയായിരിക്കണം അയാളുടെ മരണത്തിനു പോലും കാരണമായിരിക്കുന്നത്.... !

 കുറച്ച് കൂടി വ്യക്തമാക്കിയാൽ ആ മൂന്നാമത്തെ തുന്നിക്കെട്ട് അയാളുടെ ശരീരത്തിൽ എപ്പോഴാണോ വന്നത്,  മണിക്കൂറുകൾക്കുള്ളിൽ അയാൾ മരിച്ചു.."

 "ങേ... അതെങ്ങനെ ??"

ഞാൻ മറുപടിക്ക് വേണ്ടി ആകാംക്ഷയോടെ അലക്സിയുടെ മുഖത്തേക്ക് നോക്കി..

 

©Ranju Kilimanoor

.........................................................................................................................................

 

 ഡോയൽ ജൂനിയർ, രണ്ഞു കിളിമാനൂറിന്റെ കഥകൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങിയതിനാൽ പുസ്തകത്തിന്റെ വിപണനാർത്ഥം "മൂന്നാമത്തെ തുന്നിക്കെട്ട് " തുടർന്നുള്ള ഭാഗങ്ങൾ എന്റെസൃഷ്ടിയുടെ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു.

കഥ തുടർന്ന് വായിക്കുവാൻ "ഡോയൽ ജൂനിയറിന്റെ അലക്സി കഥകൾ" എന്ന പുസ്തകം ഓൺലൈൻ ആയി വാങ്ങാവുന്നത്ആണ്.

കഥാകാരനെ നേരിട്ട് ബന്ധപ്പെട്ടു പുസ്തകം വാങ്ങാനായി നമ്പറിൽ ബന്ധപ്പെടുക: 9567583490

 

-എന്റെ സൃഷ്ടി അഡ്മിൻസ്.

 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

രഞ്ജു കിളിമാനൂർ : പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌ കിളിമാനൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ.. പ്ലസ് ടു വരെ അവിടെ തുടർന്നു. കണക്കിനോട്‌ പ്രണയം തോന്നിത്തുടങ്ങിയപ്പോൾ തന്നെ ബിരുദം കണക്കിൽ തന്നെ ആയിക്കോട്ടെ എന്ന് തീരുമാനമെടുക്കുകയായിരുന്നു.. അങ്ങനെ 2005-ൽ വർക്കല SN കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ശേഷം കറസ്പോണ്ടൻസായി പിജി ചെയ്തു. എന്നാൽ വീട്ടിലെ സാഹചര്യങ്ങൾ മോശമായതിനാൽ 3 മാസം കൊണ്ട് കോഴ്സ് പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ