ജനലരികിലെ പ്രേതം - (ഭാഗം-3)

ജനലരികിലെ പ്രേതം - (ഭാഗം-3)

ജനലരികിലെ പ്രേതം - (ഭാഗം-3)

 

എന്റെ നേർക്ക് വരുന്ന സ്ത്രീരൂപത്തെ കണ്ട് ഞാൻ അലറി. അവളുടെ അച്ഛൻ എഴുന്നേറ്റ് വന്നു. മണ്ണെണ്ണ വിളക്കുമായി അമ്മയും ഉണ്ടായിരുന്നു. എന്നെ കണ്ട് ദേഷ്യം കൊണ്ടു. എടാ എന്നൊരു അലർച്ച ഉച്ചത്തിൽ കേട്ടു. എന്റെ ജീവിതം നഷ്ടപ്പെടാൻ പോവുകയാണ്. വിയർത്തു കുളിച്ചു ഞാൻ. അച്ഛൻ ഓടി വന്ന് നിലത്ത് കിടന്ന അവളെ അടിച്ചു. മുഖത്തേക്ക് തലങ്ങും വിലങ്ങും അടിച്ചു. അവൾക്ക് കരയാൻ സാധിച്ചില്ല. പേടിച്ചിരിക്കുന്ന അവൾക്ക് എന്ത് പ്രതികരണം ആണ് കാണിക്കാൻ സാധിക്കുക. ദേഷ്യം മാറാതെ അവളെ ചവിട്ടിമാറ്റിയ ശേഷം അവളുടെ അച്ഛൻ എന്നെ ചവിട്ടി. ആ ചവിട്ട് കൊണ്ട് ഞാൻ വാതിൽക്കലൂടെ പുറത്തേക്ക് ഉരുണ്ടു വീണു.

 

കിടന്നിടത്തു നിന്നും ഞാൻ നോക്കി. ആ സ്ത്രീരൂപത്തെ കാണാനില്ല. എന്തൊരു മറിമായം. നിലാവ് പോയിരിക്കുന്നു. കൂരാകൂരിരുട്ട് ആണ്. ഞാൻ എണീക്കാൻ ശ്രമിച്ചു. അവളുടെ അച്ഛൻ ഇറങ്ങി വന്ന് ഒരു വിറക്‌കൊള്ളിയെടുത്തു എന്നെ അടിച്ചു. ഒരു പട്ടിയെ തല്ലിക്കൊല്ലാനുള്ള ലാഘവത്തോടെ അച്ഛൻ എന്നെ തല്ലുകയായിരുന്നു. അകത്തുനിന്നും അവളുടെ കരച്ചിൽ ഞാൻ കേട്ടു. തലോടുന്ന കൈകൾ കൊണ്ടുള്ള ശിക്ഷണം അവളെ കരയിപ്പിക്കുന്നുണ്ടായിരുന്നു. നൊന്തു പ്രസവിച്ച മകൾ തെറ്റ് ചെയ്യുമ്പോൾ എങ്ങനെ ശിക്ഷിക്കാതിരിക്കും ആ അമ്മ. അവൾ എഴുന്നേറ്റ് പുറത്തേക്ക് ഓടി വന്നു. എന്നെ തല്ലുന്ന അച്ഛന്റെ കൈ തട്ടിമാറ്റി നിലത്തുകിടന്നിരുന്ന എന്നെകെട്ടിപിടിച്ചു. ഞാൻ അവളെ പിടിച്ചു എഴുന്നേൽക്കാൻ ശ്രമിച്ചു. ഉടനെ അവളുടെ പുറത്തേക്ക് വിറക്‌കൊള്ളി പതിഞ്ഞു. "എടീ നാട്ടുകാരുടെ മുൻപിൽ ചീത്തപ്പേരു കേൾപ്പിച്ചാൽ കൊന്നു കളയും നിന്നെ". അവളുടെ അച്ഛൻ അലറി. അമ്മ വന്നു അവളെ പിടിച്ചു ഉള്ളിലേക്ക് കൊണ്ടുപോയി.

 

പുറത്തെ ശബ്ദം കേട്ട് എണീറ്റു വന്ന അവളുടെ അനിയത്തി ഇതെല്ലാം കണ്ട് ഞെട്ടി. ഞങ്ങളുടെ പ്രണയം പൂത്തുപൂവിടാൻ കാരണം അവളുടെ അനിയത്തിയാണ്. ഈ ഇറങ്ങിപ്പോക്ക് മാത്രം അവൾ അനിയത്തിയിൽ നിന്നും മറച്ചു വെച്ചിരുന്നു. ഞങ്ങൾ രണ്ട് ഹൃദയങ്ങൾ തമ്മിലെടുത്ത തീരുമാനം ആണത്.

 

ശബ്ദകോലാഹലങ്ങൾ കേട്ട് അയൽവാസി ഓടി വന്നു. ഒത്തശരീരം ഉള്ള അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ എന്റെ മരണം ഞാൻ ഉറപ്പിച്ചു. അയാൾ വന്നു വിറക്‌കൊള്ളി പിടിച്ചു വാങ്ങി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്നിട്ട് അവളുടെ അച്ഛനോടായി പറഞ്ഞു. ഇത് ഇനി നാലാള് അറിയാൻ നിൽക്കണ്ട. നമ്മടെ പെൺകുട്ടിയുടെ കാര്യമാണ്. ഇവന്റെ കാര്യം ഇന്ന് തീരണം. കൊല്ലണ്ട. ഇപ്പോൾ തന്നെ ചാവാറായി. ഗ്രാമത്തിന്റെ അതിർത്തിയിലെ കാട്ടിൽ കൊണ്ടുപോയി ഇടാം.

പുറം ലോകം കാണരുത്.

 

ഇതെല്ലാം കേൾക്കാൻ മാത്രമേ എനിക്ക് സാധിച്ചിരുന്നുള്ളൂ. പകുതിജീവനായി കിടക്കുന്ന എനിക്ക് ഇനി ഒന്നും ചെയ്യാൻ സാധിക്കില്ല. അവളുടെ കരച്ചിൽ എന്റെ ചെവിയിലേക്ക് തുളച്ചു കയറി. "ഏട്ടാ" എന്നൊരു വിളി കേട്ടപ്പോൾ ഞാൻ ചക്രശ്വാസം വലിച്ചുപോയി. അവളെ വീടിന്റെ  കതക് അടച്ചു അതിനുള്ളിൽ ആക്കിയിരിക്കുകയാണ്. അമ്മ അവളെ പിടിച്ചു തന്നെയായിരിക്കണം നിൽക്കുന്നത്. ചീത്ത പറയുന്ന ശബ്ദവും കേൾക്കാം.

 

പെട്ടെന്ന് എന്നെ ആ വലിയ മനുഷ്യൻ പൊക്കിയെടുത്തു. അവളുടെ അച്ഛൻ എന്റെ ടോർച്ചും തെളിച്ചു മുൻപിൽ നടന്നു. മരിക്കാനുള്ള ഭയത്തേക്കാൾ ഏറെ അവളെ ആലോചിച്ചായിരുന്നു എന്റെ പേടി മുഴുവൻ. എന്റെ കണ്ണുകൾ അടഞ്ഞുപോകുന്നപോലെ തോന്നി. മരണം എന്നെ പിടിച്ചു വലിക്കുകയാണ്. 

 

(തുടരും)

 

Tag;-

 Sreejith k mayannur

ശ്രീജിത്ത് കെ മായന്നൂർ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഹൊറർ നോവലിസ്റ്റ്. തൃശൂർ ജില്ലയിലെ അതിർത്തി ഗ്രാമമായ മായന്നൂരിൽ ജനിച്ചു. മാധവൻ രാധ ദമ്പതികളുടെ മൂന്നാമത്തെ മകൻ. നാലാം ക്ലാസ് വരെ മായന്നൂർ സെന്റ് ജോസഫ് എൽ പി സ്കൂളിലും തുടർന്ന് പത്താം ക്ലാസ് വരെ മായന്നൂർ സെന്റ് തോമസ് ഹൈസ്കൂളിലും പഠനം പൂർത്തിയാക്കി. പ്ലസ് ടു പഠനം ചേലക്കര ശ്രീമൂലം തിരുനാൾ ഹയർസെക്കണ്ടറി സ്കൂളിലായിരുന്നു. അതിനു ശേഷം എഞ്ചിനീയറിംങ് പഠനം ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് വാണി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ