കാണുക കൺതുറന്ന്

കാണുക കൺതുറന്ന്

കാണുക കൺതുറന്ന്

തുടരെത്തുടരെയുള്ള ടെലിഫോൺ ബെൽ കേട്ടാണ് ജ്യോതി അടുക്കളയിൽനിന്നും വന്നത്. നനവ് പറ്റിയ കൈകൾ നൈറ്റിയിൽ തുടച്ചുകൊണ്ടവൾ റിസീവർ എടുത്തു. മറുവശത്തുനിന്ന് കേട്ട വാർത്ത‍യിൽ ആലിലപോലവൾ വിറകൊണ്ടു. റിസീവർ കൈയിൽനിന്നും ഊർന്നുവീണു.

ജീവേട്ടാ... വിതുമ്പിവിറയ്ക്കുന്ന അധരങ്ങളാൽ അവൾ അലറിക്കരഞ്ഞു.

പുറത്ത് ചെടികൾക്ക് വെള്ളം നനച്ചുകൊണ്ടുനിന്ന ജീവൻ അവളുടെ നിലവിളി കേട്ടോടിയെത്തി.

നിറഞ്ഞൊഴുകുന്ന മിഴികളാൽ വിറയ്ക്കുന്ന ജ്യോതിയെ കണ്ടയാൾ പകച്ചു. ഊർന്നുകിടക്കുന്ന റിസീവർ കണ്ടയാൾ അമ്പരന്നു.

'എന്താ ജ്യോതീ.. എന്ത് പറ്റി ".. ?
അവളുടെ ചുമലിൽ ശക്തമായി ഉലച്ചുകൊണ്ടയാൾ ചോദിച്ചു.

കരച്ചിലിന്റെ ചീളുകൾക്കിടയിലും അവളുടെ വാക്കുകൾ ഉടഞ്ഞുവീണു.

"സ്കൂളിൽനിന്നും വിളിച്ചിരുന്നു. നമ്മുടെ.. നമ്മുടെ നന്ദുമോനെ പോലീസ് അറസ്റ്റ് ചെയ്തെന്ന്.. എനിക്കെന്റെ മോനെ കാണണം നന്ദേട്ടാ.. "

തന്റെ മാറിൽ വീണ് ആർത്തലച്ചു കരയുന്ന ഭാര്യയെ ചേർത്തുപിടിച്ച് സ്തംഭിച്ചുനിന്നു ജീവൻ.

വിറയ്ക്കുന്ന പാദങ്ങളുമായാണവർ പോലീസ് സ്റ്റേഷനിലേക്ക് ചെന്നു കയറിയത്. ജീവിതയിലാദ്യമായാണ് പോലീസ് സ്റ്റേഷനിൽ കാലുകുത്തുന്നത് അതും തന്റെ പൊന്നുമോന് വേണ്ടി..

സ്റ്റേഷനകത്ത് ചാരുബെഞ്ചിൽ തലകുമ്പിട്ടു നിൽക്കുന്ന മകനെ കണ്ടതും ജ്യോതിയുടെ നെഞ്ച് വിങ്ങി.

നന്ദൂട്ടാ.. പിഞ്ഞിപ്പതറിയ സ്വരത്തിൽ അവൾ വിളിച്ചു. ഒന്ന് മുഖം പോലുമുയർത്താതെ നന്ദു തലകുമ്പിട്ടിരുന്നു.

നന്ദുവിന്റെ അച്ഛനാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയപ്പോൾ എസ്. ഐയുടെ ചുണ്ടിലൊരു പരിഹാസച്ചിരി ഒളിമിന്നുന്നതയാൾ കണ്ടു.

ഓഹ്.. ആ മഹാന്റെ അച്ഛനാണോ..

"എന്താ സാർ.. എന്റെ മോനെന്താ ചെയ്തത്.. " ഇടറിയ സ്വരത്തിൽ ജീവൻ ചോദിച്ചു.

"മോനെന്താ ചെയ്തതെന്ന് അറിയില്ലല്ലേ.. എന്നാൽ കേട്ടോ.. ഇന്നലെ മകൻ പഠിക്കുന്ന സ്കൂളിലെ ഒരു പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിങ്ങളുടെ മകനും കൂട്ടുകാരും കൂടി പിച്ചിച്ചീന്തിയ ഒരു പതിനഞ്ചുകാരി. ലഹരിയുടെ അമിതോപയോഗത്താൽ സ്വബോധം നഷ്‌ടമായപതിനേഴുകാരനായ മകൻ കാണിച്ചുകൂട്ടിയ പേക്കൂത്തുകൾ കടന്നുപോയി. " എസ് ഐ പറഞ്ഞുനിർത്തി.

ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു ജീവനും ജ്യോതിയും.

"ഇല്ല.. സാർ.. എന്റെ മോൻ അങ്ങനൊന്നും ചെയ്യില്ല. കുഞ്ഞല്ലേ സാർ അവൻ.പതിനേഴ് വയസ്സേ ആയിട്ടുള്ളൂ അവന്. ലഹരിയൊന്നും അവൻ ഉപയോഗിക്കില്ല. പറയ് ജീവേട്ടാ.. നമ്മുടെ നന്ദൂട്ടങ്ങനൊന്നും ചെയ്യില്ലെന്ന്.. " അയാളുടെ ഷർട്ടിൽ പിടിച്ചുലച്ചുകൊണ്ടവൾ അലറി.

പ്രതിമ കണക്കെ നിൽക്കാനേ അയാൾക്കായുള്ളൂ.

നിങ്ങളുടെ മകന്റെ പക്കൽ ഫോണുണ്ടോ.. ? എസ് ഐ തുടർന്നു.

യന്ത്രം കണക്കെ അതെയെന്ന് ജീവൻ തലയനക്കി.

"പ്രായപൂർത്തിയാകും മുൻപേ മക്കൾക്ക് ഫോൺ വാങ്ങി നൽകും. അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ പഠിക്കുന്ന പിള്ളേർക്ക് എന്തിനാ ഫോൺ. എന്തൊക്കെയാണവർ അതിൽ കാട്ടിക്കൂട്ടുന്നതെന്ന് നോക്കാറുണ്ടോ നിങ്ങളൊക്കെ. മക്കൾ ചോദിക്കുന്ന പണം നൽകുമ്പോൾ അവർക്കെന്തിനാണ് പണമെന്ന് കൂടി അറിയാൻ ശ്രമിക്കണം. സ്കൂളുമായി ബന്ധപ്പെട്ട് ലഹരി മാഫിയകൾ പെരുകുകയാണ്. നിങ്ങളുടെ മകനും ലഹരിയുടെ നിയന്ത്രണത്തിലാണ്. മക്കളോട് സംസാരിക്കാനും കാര്യങ്ങൾ തിരക്കാനും ഇന്ന് രക്ഷകർത്താക്കൾ മറക്കുന്നു. നിങ്ങളുടെ മകന്റെ ഫോൺ മുഴുവൻ അശ്ലീല വിഡിയോകൾ ആണ്. അവന് കൊത്തിക്കീറാൻ കിട്ടിയത് ആ നിഷ്കളങ്കയായ പെൺകുട്ടിയെയും. ഭാഗ്യത്തിന് ഇന്ന് രാവിലെ അവൾക്ക് ബോധം വീണു. അവളുടെ മൊഴിപ്രകാരമാണ് മകനെയും കൂട്ടുകാരെയും കസ്റ്റഡിയിലെടുത്തത്. " കുറ്റപ്പെടുത്തലോടുകൂടി എസ് ഐ പറഞ്ഞുനിർത്തി.

മുന്നിലിരുന്ന് തേങ്ങിക്കരയുന്ന ജ്യോതിയെ അലിവോടെ അദ്ദേഹം നോക്കി.
"മിഷൻ സേവ് "ഹോസ്പിറ്റലിലുണ്ട് മകൻ കൊത്തിക്കീറിയ പെൺകുട്ടി. വേണമെങ്കിൽ പോയി കാണാം നിങ്ങൾക്ക്.

"മിഷൻ സേവ് " ഹോസ്പിറ്റലിൽ പെൺകുട്ടിയുടെ അടുക്കലെത്തുമ്പോൾ അവളുടെ രക്ഷകർത്താക്കൾ പൊട്ടിത്തെറിച്ചു. ഒടുവിൽ ജ്യോതിയുടെ അഭ്യർഥനപ്രകാരം അവർ അവളെ കാണാൻ അനുമതി നൽകി.

പെൺകുട്ടിയെ കണ്ട്‌ ഞെട്ടിത്തരിച്ചു ഇരുവരും. പൊട്ടിയ ചുണ്ടുകൾ. ദേഹമാസകലം മുറിവുകളുണ്ട്. കണ്ണിനു താഴെയായി ചതഞ്ഞിരിക്കുന്നു. ഞരമ്പ് മുറിച്ച കൈയിൽ ചുറ്റിയ ബാൻഡേജിൽ രക്തം പൊടിഞ്ഞിരിക്കുന്നു. ഓമനത്തമുള്ള മുഖത്ത് വേദന പ്രകടമാണ്.

ആ പെൺകുട്ടിയുടെ നെറുകയിൽ തലോടാതിരിക്കാൻ ജ്യോതിക്കായില്ല.

പതിയെയവൾ മിഴികൾ തുറന്നു. ഭയത്തോടെ ചുറ്റും നോക്കിയപ്പോൾ ജ്യോതി മെല്ലെയവളുടെ അരികിലിരുന്നു.

'ഞാൻ നന്ദുവിന്റെ അമ്മയാ മോളേ ' ആർദ്രമായി ജ്യോതി പറഞ്ഞു.

പൊട്ടിക്കരച്ചിലായിരുന്നു മറുപടി. ജീവൻ പതിയെ പുറത്തിറങ്ങി.

"അവനെ പോലീസ് അറസ്റ്റ് ചെയ്തല്ലേ. പറയല്ലേ ആന്റീ എന്നോട് അവനെ ശിക്ഷിക്കരുതെന്ന്.. എന്റെ സ്വപ്നങ്ങളാണ് അവൻ തകർത്തത്. എന്റെ അച്ഛന്റെ മോഹങ്ങളാണവൻ തച്ചുടച്ചത്. എത്ര പ്രാവശ്യം ഞാനവന്റെ മുൻപിൽ കെഞ്ചിയെന്നോ എന്നെ ഉപദ്രവിക്കരുതേയെന്ന്. കേട്ടില്ല ആരും. വേദനകൊണ്ട് പിടയുമ്പോഴും അവരെന്നെ... " ഏങ്ങിക്കൊണ്ടവൾ ഒരുനിമിഷം നിർത്തിയിട്ടവൾ വീണ്ടും തുടർന്നു.

"ഇനിയാർക്കും എന്റെ അവസ്ഥ ഉണ്ടാകരുത്.ആന്റിക്കൊരു മോളുണ്ടായിരുന്നെങ്കിൽ അവന് ശിക്ഷ വാങ്ങി നൽകില്ലായിരുന്നോ. പാവപ്പെട്ടവരാ ഞങ്ങൾ അഭിമാനമേ കൈമുതലായുള്ളൂ.. ഇപ്പോൾ..
എനിക്ക് പഠിക്കണം.. പഠിച്ച് പോലീസ് ആകണം. എന്നെപ്പോലെയുള്ള പെൺകുട്ടികൾ ഒരുപാടുണ്ട്. ഇങ്ങനെയുള്ളവന്മാർ നമ്മുടെ നാടിനുതന്നെ ആപത്താണ്. ആന്റിയെന്നെ ശപിക്കല്ലേ... "

നിറഞ്ഞൊഴുകുന്ന മിഴികളോടെ അവൾ കൈകൂപ്പിയപ്പോൾ ജ്യോതിയുടെ മനസ്സ് വിങ്ങി.
ഒന്നുകൂടി ആ നെറുകയിൽ അവൾ തലോടി.

പുറത്തിറങ്ങുമ്പോൾ എന്തായെന്ന ഭാവത്തോടെ ജീവൻ അവളെ നോക്കി.

"പോകാം ജീവേട്ടാ സ്റ്റേഷനിലേക്ക് ".. ജ്യോതി പറഞ്ഞു.

സ്റ്റേഷനിൽ വീണ്ടും ചെന്നുകയറുമ്പോൾ പ്രത്യാശയോടുകൂടി നന്ദു എഴുന്നേറ്റു.

മകന്റെ അടുക്കലേക്ക് നടക്കുമ്പോൾ അവന്റെ മുഖത്തെ പേടിയില്ലായ്മ കാണാനവൾക്കായി.

പടക്കം പൊട്ടുംപോലെ തുടരെത്തുടരെ നന്ദുവിന്റെ കവിളിൽ അടിവീണു. പുകയുന്ന കവിളുമായവൻ പകച്ചുനിന്നു.

"ഞാനുമൊരു സ്ത്രീയാണെടാ. നിന്നെപ്പോലൊരു മഹാപാപിക്ക് ജന്മം നല്കിയവൾ. നിന്റെ അനിയത്തിയുടെ പ്രായമുള്ളൊരു പെൺകുട്ടിയിൽ എന്താടാ നീ കണ്ടത്. ഞാൻ കണ്ടെടാ ആ മോളുടെ അവസ്ഥ. പിച്ചിക്കീറിയില്ലേടാ നീയൊക്കെ ചേർന്നാ പൊന്നുംകുടത്തെ. അവളുയർത്തെഴുന്നേൽക്കണം.. നിന്നെപ്പോലുള്ള നരാധമൻമാർക്കെതിരെ അവൾ ആഞ്ഞടിക്കണം.ഒരു തരി കുറ്റബോധം പോലും നിന്നിലില്ല. എനിക്കുമുണ്ടൊരു പെൺകുഞ്ഞ്.. അവളുടെ പ്രായത്തിൽ.. നിന്റെ വൃത്തികെട്ട കണ്ണ് അവളുടെമേൽ വീണാൽ പിന്നെ നിന്റെ അവസാനം നിന്നെ താലോലിച്ച പിച്ചനടത്തിയ ഈ കൈകൾ കൊണ്ടായിരിക്കും.നിന്നെ ഞങ്ങൾക്കിനി വേണ്ട. നിയമമർഹിക്കുന്ന ശിക്ഷ നീ അനുഭവിക്കണം. "

പറഞ്ഞിട്ട് ജ്യോതി ഒന്ന് കിതച്ചു. എസ് ഐയുടെ നേരെ തിരിഞ്ഞവൾ പറഞ്ഞു.

"കിട്ടാവുന്നതിൽ വച്ചേറ്റവും വലിയ ശിക്ഷ തന്നെ ഇവന് കിട്ടണം സാർ. ഞാനുമൊരമ്മയാണ് ഒരു പെൺകുട്ടിയുടെ. എനിക്ക് മനസ്സിലാകും ആ മോളെ. "

ജ്യോതിയെ ചേർത്തുപിടിച്ച് ജീവൻ ആ പടിയിറങ്ങി. പിന്നിൽ ആ അമ്മയെ അത്ഭുതത്തോടെ നോക്കിനിൽപ്പുണ്ടായിരുന്നു എസ് ഐ.

- സിമി അനീഷ് 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിമി. കെ.എസ് എന്നാണ് യഥാർത്ഥ നാമം. ജനിച്ചതും വളർന്നതുമെല്ലാം ശ്രീപത്മനാഭന്റെ സ്വന്തം മണ്ണായ തിരുവനന്തപുരത്താണ്. പ്രകൃതിഭംഗി ഇപ്പോഴും നിലനിൽക്കുന്ന മനോഹരമായ ഇവിടെ ജനിച്ചതിൽ ഞാനെന്നും അഭിമാനം കൊള്ളുന്നു. പ്രശസ്തമായ വെള്ളായണി ക്ഷേത്രവും വെള്ളായണി കായലും എന്റെ നാടിന്റെ ഐശ്വര്യമാണ്. അച്ഛൻ ശ്രീകുമാർ. റ്റി, അമ്മ കുമാരി ശ്രീകുമാർ. നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം നേമം ഗവണ്മെന്റ് സ്കൂളിലും ഹൈസ്കൂൾ പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ