ഇരുമ്പ്

ഇരുമ്പ്

ഇരുമ്പ്

കളിപ്പാട്ടങ്ങളെന്നല്ല എന്തു കയ്യില്‍ കിട്ടിയാലും ഇതെങ്ങിനെ നിമിഷങ്ങള്‍ക്കകം കേടുവരുത്താം എന്ന അച്ചുവിന്റെ മനോഭാവം എന്നെ വല്ലാതെ വേദനിപ്പിച്ചു...

ഹെലികോപ്റ്ററായാലും റിമോട്ട് കാറായാലും ഞാനൊന്നകത്തു കയറി പുറത്തേയ്ക്കിറങ്ങുമ്പോഴേയ്ക്കും 'നോക്കിയേ ഇതവര് ഫിറ്റ് ചെയ്തത് ശരിയല്ലെ'ന്ന് പറഞ്ഞ് അവന്‍ രണ്ടാക്കി കുന്തിച്ചിരിയ്ക്കുന്നുണ്ടാവും....

ബാല്യകാലത്ത് ഓട്ടച്ചെരുപ്പ് മുറിച്ചുണ്ടാക്കിയ ചക്രങ്ങള്‍ ഉചാലക്കുപ്പി തുളച്ച് കുടക്കമ്പിയിലുരുട്ടിയ ദയനീയ വണ്ടിക്കഥയൊക്കെ അവനോട് പറഞ്ഞ് മടുത്തു....

അങ്ങിനെയിരിയ്ക്കെ പൂര്‍ണ്ണമായും ഇരുമ്പില്‍ തീര്‍ത്ത ഒരു കുഞ്ഞു ജര്‍മന്‍ കാര്‍ എന്റെ കൂട്ടുകാരന്‍ എനിയ്ക്കു സമ്മാനിയ്ക്കുകയുണ്ടായി ....

കയ്യില്‍ വച്ചുരുട്ടിയ ആ കാറൊരിയ്ക്കലും അച്ചുവിന് നശിപ്പിയ്ക്കാനാവില്ലെന്ന സന്തോഷത്തോടെ ഞാനന്ന് രാത്രി തന്നെ അവന് കളിയ്ക്കാന്‍ കൊടുത്തു...

പത്തു മിനിറ്റിലധികം ഒരു കളിപ്പാട്ടത്തിനും അവന്റെ മുന്നിലായുസ്സില്ലെന്നിരിയ്ക്കെ അടുത്ത ദിവസം രാവിലെയും ആകാറിനു ജീവനുണ്ടെന്ന് കണ്ടപ്പോള്‍ ഞാന്‍ ഒരച്ഛനെന്ന നിലയില്‍ വിജയിച്ചവനായി...

പക്ഷേ അന്നു വെെകുന്നേരം വീട്ടിലേയ്ക്ക് കയറുമ്പോള്‍ തിണ്ണയില്‍ താടിയ്ക്ക് കയ്യും കൊടുത്തുള്ള അവന്റെയിരിപ്പ് എനിയ്ക്കത്ര പിടിച്ചില്ല....

ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു..

മോനേ എന്തുപറ്റി ? ....ആ കാറെവിടെ ?

അതച്ഛാ...ഞാന്‍ മണ്ണില്‍ കുഴിച്ചിട്ടു....
ഇരുമ്പു തുരുമ്പാവോ എന്നറിയണമല്ലോ...

യാതൊരു കൂസലുമില്ലാതെയുള്ള അവന്റെ മറുപടി എന്റെയൊക്കെ കാലം കഴിഞ്ഞുവെന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു....

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ