പതിനെട്ടും കന്നിവോട്ടും

പതിനെട്ടും കന്നിവോട്ടും

പതിനെട്ടും  കന്നിവോട്ടും

പ്രായം പതിനെട്ട്‌ തികഞ്ഞു
അറിഞ്ഞത്‌ മുതല്‍ സന്തോഷം
കൊണ്ട്‌ ചിലർ എത്തി 
നോക്കുന്നുണ്ടെന്നെ,

പാവം ഞാനൊരു 
നിഷ്‌പക്ഷന്‍,

പലരും പലവഴി
വരുന്നുണ്ട്‌
പതിനെട്ടിന്റെ തലേ
ദിവസം വരെ
ചിരിച്ചിട്ടും മുഖം
തിരിച്ച്‌ നടന്നവർ,
ആവശ്യങ്ങള്‍ പറഞ്ഞിട്ടും
കേള്‍ക്കാതെ കാതുകള്‍
പൊത്തിപ്പിടിച്ചവർ,

ഇന്നിപ്പോ ആകെ മാറി
ഒരേയൊരു ദിവസം
ആകെയൊരു മാറ്റം
പതിനെട്ടിന്റെ മഹത്വം
അറിഞ്ഞിട്ട്‌ തന്ന മാറ്റം,

ഖദറിട്ട ചേട്ടന്‍മാർ
കാവിയുടുത്ത ഏട്ടന്‍മാർ
പിന്നെ വേറെ കുറേ....

നിരത്തില്‍ പൊരിവെയിലെത്തൊ
രുനാള്‍ ഇരുചക്രശകടമൊന്നില്‍
ചാരെവന്നെത്തി സഹായമോതി,

അങ്ങാടിയില്‍ വെറുതെ നടന്ന
എന്നെ ചായപീടികയുടെ
ബഞ്ചിലിരുത്തി , കുറുവടികളുടെ
പ്രയോഗങ്ങള്‍ കാതില്‍ മെല്ലെ
ചൊല്ലിയ ചേട്ടന്‍,

വെറുതെ നില്‍ക്കുന്നെന്റെ 
മുമ്പില്‍ ശകടങ്ങളെത്തുന്നു
ചായയില്‍ മധുരവും
ചില്ല്‌ കൂട്ടിലെ കൊതിഹാരങ്ങളും
വയറ്‌ നിറയെ പിന്നെ മനസ്സും
നിറച്ച്‌ തരുന്നു...

കുശലങ്ങള്‍ 
അനവധി ചോദിക്കുന്നു
അതിലെ കൗശലമറിയാതെ 
ഞാന്‍ നില്‍ക്കവേ.....,

കൊല്ലങ്ങളേറെ
മുമ്പേ പതിനെട്ടിന്റെ 
പടി കടന്ന
തലമൂത്ത കാരണവർ 
എന്നെ വട്ടം
പിടിച്ചോതിയ കഥയില്‍
പതിനെട്ടിന്റെ പൊരുളുണ്ട്‌,

ഞാന്‍ ഒരു വോട്ടറാണത്രെ
കന്നി വോട്ടറുടെ 
കന്നി വോട്ട്‌ ,പതിനെട്ടിന്റെ 
പകിട്ടാണത്രെ.....

ഈ പുകിലുകളെല്ലാം
ഒരു പകലില്‍ തീരും
കൊടി പിടിക്കും ചേട്ടന്‍മാർ
പിന്നെ കാണുമ്പോ
വടി എടുക്കും
ചിലപ്പോള്‍ വെളിച്ചപ്പാട്‌ തുള്ളും,
കണ്ടഭാവം മറക്കും
തോളില്‍ കയ്യിട്ടവരെല്ലാം
മാറാപ്പ്‌ കണ്ടെന്ന പോലെ
നിന്നെ നോക്കും......

പതിനെട്ടിന്റെ പകിട്ടും
കന്നിവോട്ടിന്റെ തുടിപ്പും
അതോടെ അവസാനിക്കും,

കന്നിവോട്ടുകള്‍ തേടി
രാഷ്‌ട്രിയ കോമരങ്ങള്‍
പിന്നെയും പാത്തിരിപ്പു.....

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

അംജത് അലി, മലപ്പുറത്തെ മഞ്ചേരിയിൽ ജനനം. മഞ്ചേരിയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം സൗദി അറബിയയുടെ മണ്ണിലേക്കു ജോലിയുടെ ഭാഗമായി പറിച്ചു നടപ്പെട്ടു. ഇപ്പോൾ സൗദിയിൽ, റിയാദിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. വ്യത്യസ്തമായ ശൈലിയിൽ ഉള്ള എഴുത്തിനു ഉടമ. വരികൾ കൊണ്ട് ചിത്രാംശം വരയ്ക്കുന്ന കഥാകൃത്ത്. ചെറുകഥകൾക്കും, നോവലുകൾക്കും അപ്പുറം ഒറ്റവരികൊണ്ട് ജീവിതത്തെ വരയ്ക്കുന്ന ഹൈക്കു എഴുത്തുകാരൻ കൂടി ആണ്. ഇദ്ദേഹത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ