സഹധർമ്മിണി

സഹധർമ്മിണി

സഹധർമ്മിണി

"രാവിലെതന്നെ പ്രിയതമയുടെ നെഞ്ചത്തലച്ചുകൊണ്ടുളള നിലവിളികേട്ടാണു ഞാൻ ഞെട്ടിയുണർന്നത്.പെട്ടന്നെഴുന്നേറ്റതിനാൽ കാര്യമൊന്നും മനസ്സിലാകാതെ ഞാനമ്പരന്നു.

" കരയാതെ കാര്യമെന്താന്നു വെച്ചാൽ പറയടീ.കരച്ചിലും പറച്ചിലും ഒരുമിച്ചായതിനാൽ എനിക്കൊന്നും മനസ്സിലാവുന്നില്ല"

"അല്ലെങ്കിലും ഞാൻ പറയുന്നത് നിങ്ങൾക്കു മനസ്സിലാവില്ല മനുഷ്യാ.പാതിരാത്രിവരെ ഫെയ്സ്ബുക്കിൽ കുത്തിയിരുന്നു താമസിച്ചു ഉറങ്ങുന്നയാളല്ലേ"

"ടീ പോത്തേ"

"പോത്ത് നിങ്ങളുടെ മറ്റവൾ.ഫെയ്സ്ബുക്ക് കാമുകി"

അവളുടെ പറച്ചിൽ എന്നിൽ ചിരിയാണുണർത്തിയത്.ചിരിച്ചില്ല പിന്നെയിനി അടുത്ത വഴക്കു അതിനാവും.ഞാൻ മൗനം പാലിച്ചു.

ഗ്യാസ് തീർന്നു അതാണീ നെഞ്ചത്തടിച്ചുളള നിലവിളിയുടെ കാരണം. അവളു പലപ്രാവശ്യം പറഞ്ഞതാണു.ഒരു സിലണ്ടർ കൂടി ബുക്കു ചെയ്യുവാൻ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പെടുന്നപാട് എനിക്കല്ലേ അറിയൂ.

"ദേ മനുഷ്യാ ഇന്നെങ്കിലും പുതിയൊരു സിലണ്ടറെടുക്കണം.പുതിയത് റീഫിൽ ചെയ്യാനായി ബുക്ക് ചെയ്യണം.എനിക്കു വയ്യ കത്താത്താ പച്ചവിറകിനോടു മല്ലിടാൻ"

ഓൺലൈൻ ബുക്കിങ്ങിനായി ഫോൺ എടുത്തതെ ഞാനാന്നു ഞെട്ടി.ഇന്നു ബുക്കു ചെയ്താലും രണ്ടുദിവസത്തിനുളളിൽ കിട്ടില്ല.പുതിയതിനു അപേക്ഷയും കൊടുക്കാൻ പറ്റില്ല.കാരണമിതാണു.

വെളളിയാഴ്ച മഹാനവവമി ശനിയാഴ്ച വിജയദശമി പിറ്റേന്ന് ഞായറാഴ്ച തിങ്കൾ ഗാന്ധിജയന്തി. അടുപ്പിച്ചു നാലു അവധിദിവസങ്ങൾ.

നയത്തിൽ കാര്യങ്ങൾ പറഞ്ഞവളെ മനസ്സിലാക്കിയില്ലെങ്കിൽ എനിക്കീ നാലുദിവസങ്ങളും പണികിട്ടും.

"മോളേ അഞ്ജൂട്ടി

" എന്താ മനുഷ്യാ പതിവില്ലാത്ത സ്നേഹപ്രകടനം"

"എന്താടീ എനിക്കു സ്നേഹത്തോടെയൊന്നു വിളിക്കാൻ പറ്റില്ലേ"

"കെട്ടു കഴിഞ്ഞിട്ടു ഇത്രയും നാളില്ലാതിരുന്ന പ്രേമം കണ്ടതുകൊണ്ട് ചോദിച്ചതാ"

"അല്ലെങ്കിലും നിന്നെയൊക്കെ ചങ്ക് കീറിക്കാണിച്ചാലും നീയൊക്കെ ചെമ്പരത്തിപ്പൂവെന്നേ പറയൂ"

സഹതാപത്തിലവളു വീണു.

"നമുക്കിന്നു വെളിയിലു ഫുഡു കഴിക്കാം.ബന്ധുവീട്ടിൽ സന്ദർശനവും നടത്താം.ബന്ധുവീട്ടിൽ പോകണമെന്ന് എപ്പോഴും നീ പറയാറില്ലേ"

പതിവില്ലാത്ത എന്റെയീ പറച്ചിലിൽ അവളു തലപുകഞ്ഞാലോചിച്ചു.ഒടിവിലാ കണ്ണുകൾ കലണ്ടറിൽ ചെന്നു നിന്നപ്പോൾ ഞാനൊന്ന് ഞെട്ടി.പണി പാളി.

"കാലമാടാ ചുമ്മാതല്ല ഇന്നിത്രപ്രേമം.അവധിയായതിനാൽ ഗ്യാസും കിട്ടില്ല.ബന്ധുവീട്ടിൽ നാലുദിവസം കറങ്ങിയാൽ ഓസിനു പുട്ടുമടിക്കാം.മിടുക്കൻ"

കളളത്തരം കണ്ടുപിടിച്ചതിനാൽ എന്തുപറയണമെന്നറിയാതെ ഞാൻ കുഴങ്ങി.

"നിങ്ങളാ ഫോണു താഴെവെച്ചിട്ടിങ്ങുവാ.നാലുനേരം വെട്ടി വിഴുങ്ങണ്ടേ.അടുപ്പൂതി കത്തിക്കു.ഞാൻ പുട്ടും കടലക്കറിക്കുമുളളത് ശരിയാക്കാം"

എന്നെയും വലിച്ചുകൊണ്ടവൾ അടുക്കളയിലെത്തി.പച്ചവിറകു ഊതി കത്തിപ്പിച്ചു.പുക വായിൽ കയറി ചുമച്ചെങ്കിലും എന്നെയവൾ വിട്ടില്ല.ചോറും കറിയും പാത്രം കഴുകലും കഴിഞ്ഞാണു എന്നെ വിട്ടത്.ഇടക്ക് മീൻകാരൻ വിളിച്ചു കൂവിയപ്പോൾ അവളെന്നെയും കൂട്ടി അവിടേക്കു ചെന്നു.

"അയിലയാ വേണോ"

"നിന്റെയിഷ്ടം പോലെ ചെയ്യ്"

"ചെയ്തു കഴിഞ്ഞെന്നെ കുറ്റം പറയരുത്.അങ്ങനെ ആയാൽ പിന്നെ മീൻ ഞാനെടുത്തു കളയും"

ഒന്നും മിണ്ടതെ മീനും വാങ്ങിവന്നു.അവളതു വെട്ടി വൃത്തിയാക്കി കറിവെക്കുവാൻ പഠിപ്പിച്ചു തന്നു.

അങ്ങനെയൊറ്റ ദിവസം കൊണ്ടവളെന്നെ അടുക്കളപ്പണി മുഴുവൻ പഠിപ്പിച്ചു തന്നു.

"ഇന്നെന്തായാലും അവിധി ദിവസമല്ലേ.നമുക്കൊരു സിനിമാകാണാൻ പോകാം"

"ടീ നല്ല സിനിമയൊന്നുമില്ല"

"ഇയാളു എന്നെയും മോനെയുമല്ലാതെ വേറെയാരെ കൊണ്ട് പോയി കാണിക്കും നിങ്ങളുടെ കാമുകിയെ കൊണ്ട് പോകുമോ"

ഒരക്ഷരം ശബ്ദിക്കാതെ അവരെ സിനിമക്കു കൊണ്ടുപോയി.സിനിമാതുടങ്ങി കുറച്ചു കഴിഞ്ഞു മങ്ങിയ ഇരുട്ടിൽ ഞാനവളെയൊന്നു ശ്രദ്ധിച്ചു.സിനിമയിലാണു മിഴിയെങ്കിലും അവളുടെ രണ്ടുകൈകളിൽ എന്നെയും മോനെയും വലയം ചെയ്തിരുന്നു.സുരക്ഷിതമായി ചേർത്തു വെച്ചിരിക്കുന്നു.സിനിമാ കഴിഞ്ഞിട്ടു വെളിയിൽ നിന്നും ഫുഡു കഴിക്കാമെന്നു പറഞ്ഞിട്ടവൾ സമ്മതിച്ചില്ല.

"അതേ നമ്മളു പച്ചവിറകിനോടു മല്ലിട്ടാ ആഹാരം പാകം ചെയ്തത്.അതു പാഴാക്കണ്ടാ.മോനൂനുമാത്രം വല്ലതും വാങ്ങിയാൽ മതി.വെറുതെ കാശ് ചിലവാക്കണ്ട"

രാത്രിയിൽ അടുക്കളയിലെ മിച്ചമുളള ജോലിയും തീർത്തിട്ടവൾ വന്നു കിടക്കുമ്പോൾ സമയം പതിനൊന്നു കഴിഞ്ഞിരുന്നു.

"കാലുവേദനയെടുക്കുന്നു ഏട്ടാ.ഒന്നുതിരുമ്മി തരുവോ"

എനിക്കു ഉറക്കം വരുന്നെന്നു പറഞ്ഞു ഞാൻ കണ്ണടച്ചു കിടന്നു.അവളുടെ ശബ്ദമൊന്നും കേൾക്കാതായപ്പോൾ മങ്ങിയ വെളിച്ചത്തിൽ ഞാനവളെ നോക്കി.

പാവം യാതൊന്നും പറയാതെ കാലുകളിൽ കുഴമ്പുപുരട്ടി തനിയെ തിരുമ്മുന്നു.ഞാൻ തിരുമ്മി തരാമെന്നു പറഞ്ഞപ്പോൾ അവളെന്നെ പറപ്പിച്ചു‌.

പിന്നെയും നിർബബന്ധിപ്പിച്ചപ്പോൾ അവൾ സമ്മതം തന്നു.കുഴുമ്പുമായി ഞാനാ കാലുകളിൽ വിരലുകളാൽ തിരുമ്മി.എമർജൻസി ലാമ്പിന്റെ വെളിച്ചത്തിൽ നീരുവന്ന ആ കാലുകൾ എന്റെ മനസ്സിനെ വേദനിപ്പിച്ചു.

"സോറി മോളേ"

"ഏട്ടൻ ക്ഷമ പറയരുത്.അതെനിക്കു സങ്കടമാ.ഞാൻ പിണങ്ങുന്നതും പരിഭവിക്കുന്നതും എന്റെയേട്ടനോടല്ലാതെ വേറെയെനിക്കാരാ ഉള്ളത്. അഞ്ജൂട്ടിക്കും എന്റെ സുധിയേട്ടനും നമ്മുടെ മോനും മാത്രമേയുളളൂ"
അത്രയും പറഞ്ഞവളൊന്നു ഏങ്ങിയപ്പോൾ സ്വാന്തനമെന്ന പോലെ ഞാനവളെ എന്നിലേക്കു ചേർത്തുപിടിച്ചു

"അതേ മതി സ്നേഹപ്രകടനം.രാവിലെ ഉണർന്നു എന്നെ അടുക്കളയിൽ സഹായിക്കണം"

മുറിയിലെ ചുവരുകളിൽ തട്ടി കിലുലിലെയുളള അവളുടെ ചിരി മുഴങ്ങിക്കൊണ്ടിരുന്നു"

- സുധി മുട്ടം 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update shortly

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ