മുക്കൂത്തിപ്പെണ്ണ്

മുക്കൂത്തിപ്പെണ്ണ്

മുക്കൂത്തിപ്പെണ്ണ്

"ടിക്കറ്റ് ടിക്കറ്റ് " എന്നുള്ള കിളിമൊഴി കേട്ടാണു ഞാനാ ശബ്ദം കേട്ടിടത്തേക്കു നോക്കിയത്.പണ്ടേ ബസിൽ കയറി സീറ്റുകിട്ടിയാൽ ഞാൻ പിന്നെയൊന്നു മയങ്ങും.അതാണ് പതിവ്‌.

"ചേട്ടാ എന്താമിഴിച്ചു നോക്കണേ.ടിക്കറ്റെടുക്ക്"

അവളുടെ മാസ്മരിക മൊഴിയിൽ അവളെത്തന്നെ നോക്കി കീശയിൽ കയ്യിട്ടു കാശെടുത്തു കൊടുത്തു. സ്ഥലപ്പേരും പറഞ്ഞു കൊടുത്തിട്ട് അവൾ നൽകിയ ടിക്കറ്റും ബാലൻസും വാങ്ങി പോക്കറ്റിലിട്ടു.കണ്ടക്ടർ സീറ്റിൽ അവളിരിക്കുന്നടത്തേക്ക് എന്റെ കഴുത്തും തിരിച്ചുവെച്ചു.

എന്റെ വശപ്പിശകുളള നോട്ടം കണ്ടപ്പഴേ അവൾക്കെന്റെ രോഗം മനസ്സിലായി.എന്റെ ഉളിപ്പില്ലാത്ത നോട്ടം കണ്ടപ്പഴേ അവളു പുറത്തേക്കൊന്നു തലയിട്ടു.എനിക്കു നല്ല തൊലിക്കട്ടിയുണ്ടെന്നു പാവം അവൾക്കറിയില്ലല്ലോ.അവളുടെ മുഖമൊരു വശത്തേക്കായപ്പോൾ എന്റെയുള്ളൊന്ന് അറിയാതെ പിടച്ചു.

"ഈശ്വരാ അവളുടെ മുഖത്ത് കാക്കപ്പുളളി.മൂക്കുത്തി കൂടിയണിഞ്ഞാൽ ഇവളെന്റെ ദേവുതന്നെ"

തിരക്കു പതിയെ ഒഴിഞ്ഞപ്പോൾ ഞാനവളുടെ എതിർവശത്തെ സീറ്റിൽ ചെന്നിരുന്നു.കാക്ക ചരിഞ്ഞു നോക്കുന്നതു പോലെയവളെയൊന്നു നോക്കി.

"എന്താടോ കളളക്കാക്കേ ചരിഞ്ഞു നോക്കുന്നത്.ഇയാളു പെൺകുട്ടികളെ ആദ്യമായിട്ടാണോ കാണുന്നതെ"

"ഈശ്വരാ ദിത് കൂടിയ ഇനമാണല്ലോ. പെട്ടന്നു വളയുന്ന ലക്ഷണമില്ല.എന്തായാലും വളച്ചു ഒടിച്ചേ പറ്റൂ.കാക്കപ്പുളളിയേ എപ്പോഴും കണ്ടുമുട്ടിയെന്നു വരില്ല.ഞാനാദ്യം ചുമച്ചിട്ട് ശബ്ദശുദ്ധി വരുത്തി.തൊണ്ടക്കു വിറയൽ വരരുത്.വന്നാലത് ശബ്ദത്തെ ബാധിക്കും.പിന്നെയെന്റെ സ്വപ്നങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിയും"

"കുട്ടീ കുട്ടീടെ പേരെന്നാ"

"ഇയാൾക്കെന്താ കണ്ണു കണ്ടുകൂടെ ഞാൻ കുട്ടിയൊന്നുമല്ല.വയസ്സ് ഇരുപത്തിനാലുണ്ട് ട്ടാ"

"എന്താ നെയിം "

"അറിഞ്ഞെട്ടെന്താ കെട്ടാനാണോ"

ഉരുളക്കു ഉപ്പേരി കണക്കുതന്നെ അവളുടെ മറുപടി

"അതേ കെട്ടിയിട്ട് എന്റെ മക്കളുടെ അമ്മയാക്കാനാ.ന്തെ സമ്മതമാണോ"

പെട്ടന്നുളളയെന്റെ മറുപടിയിൽ കാക്കപുളളിക്കു നാണം വന്നു.ശരിക്കും ഇപ്പോളാണവൾക്കു പെണ്ണിന്റെയാ ഭാവം വന്നത്.തെല്ലൊന്നു കുനിഞ്ഞിട്ടവൾ പേര് പറഞ്ഞു.

"ദേവൂ"

ഈശ്വരാ ഞാൻ സ്വപ്നം കാണുകയാണോ.എന്റെയിഷ്ടപ്പെട്ട പേരുതന്നെയിവൾക്ക്.മനസ്സിലും ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു.

മനസ്സിലെ ചിന്തകൾക്കു അവധികൊടുത്തിട്ട് പതിയെ ഞാൻ വായ് തുറന്നു

"മൂക്കുത്തിപ്പെണ്ണിനായുളള കാത്തിരിപ്പു തുടരുന്നതിനിടയിലാണു കാക്കപ്പുളളി മുഖത്തുളളവളുടെ മുന്നിൽ ചെന്നുപെട്ടത്.

" പെണ്ണേ മൂക്കുത്തിയെ നോക്കിയിരുന്നു മടുത്തു.കണ്ടത് കാക്കപ്പുളളിയെ.നിന്നെക്കെട്ടിയാൽ മൂക്കുത്തി അണിയാമോ"

"അതെന്താ ചേട്ടനിത്ര മൂക്കുത്തി പ്രണയം"

"ഇതിനെല്ലാം അവനൊരുത്തനാ കാരണം"

"ആരാ"

"ആ വിനുമഠത്തിൽ"

"അത് ആ മൂക്കുത്തി പ്രാന്തൻ എഴുത്തുകാരനല്ലേ.ഞാനും വായിക്കാറുണ്ട് ആ കഥകളൊക്കെ.മുഖം പുറത്തു കാണിക്കാതെന്തിനാ അയാൾ മറഞ്ഞിരിക്കുന്നത്"

"വല്ല പ്രണയ നൈരാശ്യമായിരിക്കും.അവന്റെ കഥകൾ വായിച്ചെനിക്കും ഇപ്പോൾ മൂക്കുത്തിപ്പെണ്ണിനെ വേണമെന്നായി"

"ഒരൊറ്റ കണ്ടീഷൻ ആണെങ്കിൽ സമ്മതം"

"എന്തൂട്ടാ"

"അതെ ഞാനൽപ്പം ഫ്രീക്കാ..കെട്ടുകഴിഞ്ഞാലും എനിക്കു കളളുമോന്തണം.പിന്നെ തനി ന്യൂ ജനറേഷനും സമ്മതമെങ്കിൽ വീട്ടുകാരെയും കൂട്ടി വീട്ടിലേക്ക് പോരെ"

"വീട്ടിലേക്കുള്ള വഴികൂടി പറഞ്ഞിരുന്നെങ്കിൽ അമ്മയെയും കൂട്ടിവരാമായിരുന്നു"

അവളെനിക്കു ഫുൾ ഡീറ്റെയിൽസ് തന്നു.എനിക്കിറങ്ങണ്ട സ്ഥലമായപ്പോൾ യാത്രപറഞ്ഞു ഞാനിറങ്ങി.

ന്യൂ ജനറേഷനാണെങ്കിലും എനിക്കുമിന്നും മുണ്ടും ഷർട്ടുമാണു പ്രിയം.പലവിധ ചിന്തകളുമായി ഞാൻ വീട്ടിലെത്തി.

മുഖം വീർപ്പിച്ചിരിക്കുന്ന അമ്മയെകണ്ടു ഞട്ടി.

"വിനുക്കുട്ടാ ഇനിയെങ്കിലും പെണ്ണുകെട്ടിയില്ലെങ്കിൽ ശരിയാകില്ല.വയസ്സ് ഇരുപത്തിയേഴായി.എനിക്കിവിടെയൊരു കൂട്ടുവേണം"

"എന്റെയമ്മേ ഞാനിന്നു ബസ്സിലുവെച്ചൊരു പെണ്ണിനെ കണ്ടു.കെട്ടുന്നെങ്കിൽ വീട്ടുകാരുമായി അങ്ങോട്ട് ചെല്ലാനെന്ന്"

എന്റെ പറച്ചിലുകേട്ടമ്മ അന്തംവിട്ടിരുന്നു പോയി.എങ്കിലുമാമുഖം പതിയെ വിടർന്നു.

പിറ്റേയാഴ്ച തന്നെ ഞാനും അമ്മയും അമ്മാവനും കൂടിയവളെ പെണ്ണുകാണാനായി ചെന്നു.ഒരു മീഡിയം ഫാമിലി.അവളാണെങ്കിൽ ജീൻസുമൊക്കെയിട്ട് അടിച്ചു പൊളിച്ചു നിൽക്കുന്നു.അവളെ കണ്ടതേ അമ്മയുടെയും അമ്മാവന്റെയും കണ്ണുതളളി.

ഒടുവിലെന്റെ പിടിവാശിക്കു സമ്മതിച്ചു.എല്ലാവർക്കും സമ്മതമായിരുന്നതുകൊണ്ട് കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു.

കല്യാണത്തിനു ഒരാഴ്ചമുമ്പേ പോയി കാക്കപ്പുളളിയെ മൂക്കു കുത്തിച്ചു.ഇപ്പോഴെന്റെ സ്വപ്നം ഏതാണ്ട് സഫലമായതു പോലെ.

കല്യാണം കഴിയുമ്പോൾ ദേവുവിനെ നാട്ടുംപുറത്തുകാരിയായി മാറ്റിയെടുക്കാമെന്നായിരുന്നു എന്റെ ചിന്ത.

സെറ്റുസാരിയുടുത്ത് നെറ്റിയിൽ ചന്ദനക്കുറിയുമണിഞ്ഞ് നീണ്ട വാർമുടി ചുരുളിന്റെയറ്റത്ത് തുളസിക്കതിൽ ചൂടിയ ദേവു എന്റെയൊരു സ്വപ്നമായിരുന്നു.

"അങ്ങനെ ഞാൻ കാത്തിരുന്ന എൻറെ സ്വപ്നദിനം വന്നെത്താറായി.നാളെയാണു മൂക്കുത്തിപ്പെണ്ണിനെ താലികെട്ടി സ്വന്തമാക്കുന്നത്.എന്തായാലും ഫോൺവിളി കല്യാണത്തിനു മുമ്പേ വേണ്ടെന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു.ആദ്യരാത്രിയിൽ എന്തെങ്കിലും പറഞ്ഞു നേരം വെളുപ്പിക്കാൻ വല്ലതും വേണ്ടേ.ഫോൺവിളിച്ചു നേരത്തെയെല്ലാം പറഞ്ഞു തീർന്നാൽപ്പിന്നെ ആദ്യരാത്രിക്കെന്ത് സുഖം.മകരമാസക്കുളിൽ അവളെ നെഞ്ചോട് ചേർത്തു പിടിച്ചുറങ്ങുന്നത് സ്വപ്നമായിരുന്നു.ആ സ്വപ്നം നാളെ പൂർണ്ണമാകുന്നു.

പിറ്റേന്ന് രാവിലെതന്നെ എഴുന്നേറ്റു കുളിച്ചു.അമ്പലത്തിൽ പോയിവന്നു.വീഡിയോക്കും ഫോട്ടോസിനുമൊക്കെ പോസുചെയ്തിട്ട് സമയമായപ്പോൾ ഞങ്ങൾ പുറപ്പെട്ടു.

താലികെട്ടണ മുഹൂർത്തമായപ്പോൾ അറിയാതെ നെഞ്ചിലൊരു പെടപ്പ് അനുഭവപ്പെട്ടു.

" ഈശ്വരാ..മൂക്കുത്തിപ്പെണ്ണിനെ കെട്ടുന്നത് കുരിശാകുമെന്നൊരു തോന്നൽ.മനസ്സിലാധിയേറി.ദിതു വേണ്ടായിരുന്നോ.എല്ലാത്തിനും കാരണം തന്റെ മൂക്കുത്തി ഭ്രാന്താണ്.ഇനി പറഞ്ഞിട്ടു കാര്യമൊന്നുമില്ല.മൂക്കുത്തി അടുത്ത് വന്നിരുന്നു.

പെട്ടന്നുതന്നെയെനിക്കാ മണമടിച്ചു.പൂളക്കള്ളു ഇവൾ രാവിലെതന്നെ വലിച്ചു കയറ്റിയട്ടുണ്ടല്ലോ.എന്റെ മുഖം ചുളുങ്ങുന്നത് കണ്ടതേ അവളൊരു സൈറ്റടി.ഞാനൊന്നു പാളി.

വിറക്കുന്ന കൈകളോടെ താലികെട്ടിയപ്പോൾ താലിച്ചരട് മൂക്കുത്തിയുടെ കഴുത്തിൽ മുറുകിപ്പോയി.അവളൊന്ന് അമറിയപ്പോൾ ഞാനൊന്നു ഞെട്ടി.അവളുടെ അച്ഛൻ എവിടെനിന്നോ ഒരു ബ്ലെയിഡുമായി പാഞ്ഞുവന്നു.താലിച്ചരട് മുറിച്ചു. ശ്വാസം നീട്ടിയെടുത്തിട്ടവൾ എന്റെ കൈക്കു നല്ലൊരു കിഴുക്കും തന്നു.പാവം ഞാൻ.

രണ്ടാമത് താലികെട്ടുന്നതിനെ ചൊല്ലി തർക്കം മുറുകി.ഞാൻ തന്നെയല്ലേ വീണ്ടും കെട്ടുന്നത്.കുഴപ്പമില്ലെന്നും പറഞ്ഞു രണ്ടാമതൊന്നു കൂടി കെട്ടി.

സദ്യയെല്ലാം കഴിഞ്ഞു വീട്ടിൽ ചെന്നു .അമ്മയവളെ നിലവിളക്കു കൊളുത്തി സ്വീകരിച്ചു. ആദ്യരാത്രിയിൽ നാണം കുണുങ്ങിപ്പെണ്ണിനെ സങ്കൽപ്പിച്ചിരുന്ന ഞാൻ കൂസലില്ലാതെ പാലിനു പകരം കളളുകുപ്പിയുമായി വന്ന മൂക്കുത്തിപ്പെണ്ണിനെ കണ്ടുഞെട്ടി.

"വിനുക്കുട്ടാ നമുക്കൊരു ചെയിഞ്ച് .പാലിനു പകരം കളള്.ഒരു വെറൈറ്റിയാകട്ടെ.രണ്ടിന്റെയും കളർ ഒന്നാണെങ്കിലും രുചി രണ്ടല്ലേ.ആദ്യരാത്രിയുടെ ലഹരിക്കു കളളുതന്നെയാ നല്ലത്"

"സകലതും പൊളിഞ്ഞു.എന്റെ സ്വപ്നങ്ങളെല്ലാം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നത് ഞാനറിഞ്ഞു"

അവളെ പിണക്കണ്ടെന്നു കരുതി ഒരുകുപ്പിക്കളള് ഞാനുമവളും കൂടി ഷെയർ ചെയ്തു. കുടിച്ചിട്ടും മതിവരാതെയവൾ രണ്ടുകുപ്പികൂടി കൊണ്ടുവന്നു.

"ഞാനിതു നേരത്തെ സ്റ്റോക്കാക്കി ട്ടാ"

പിന്നെയുമവൾ മടുമടാന്നു കുടിച്ചു തീർത്തു.കുടി കഴിഞ്ഞപ്പോൾ അവൾക്കാടണം.ഞാൻ പാട്ടു പാടണമെന്നായി.ഒരുവിധം പാടി മുഴുവിക്കുന്നതിനു മുമ്പേ കതകിലു തട്ടുകേട്ടു.വാതിൽ തുറന്ന ഞാൻ ഞെട്ടി.വാതിൽ നിറഞ്ഞമ്മ നിൽക്കുന്നു.

"എന്താടാ ഇവിടെ ബഹളം.രണ്ടും കൂടി അയലത്തുകാരെ ഉണർത്തുമല്ലോ"

ഒരുവിധം ഞാനമ്മയെ ആശ്വസിപ്പിച്ചു പറഞ്ഞു വിട്ടു.വെട്ടിയിട്ട വാഴ കണക്കെ നിലത്തു കിടക്കുന്ന മൂക്കുത്തിയെക്കണ്ട് വീണ്ടുമൊന്ന് ഞെട്ടി.അവളെ കോരിയെടുത്ത് കട്ടിലിൽ കിടത്തി.എഴുന്നേൽപ്പിക്കാനുളള ശ്രമങ്ങളെല്ലാം വ്യഥാവിലായപ്പോൾ തകർന്ന ഹൃദയവുമായി ഒരുവിധം നേരം വെളിപ്പിച്ചു.

രാവിലെ ഞാൻ എഴുന്നേറ്റു ചെല്ലുമ്പോൾ കുളിച്ചിട്ടവൾ പരിപാലമാണു അടുക്കളയിൽ.ഇടക്കിടെ അമ്മായിയമ്മയെ പൊക്കുന്നുമുണ്ട്.അമ്മ അവൾ പറയുന്നതുകേട്ട് പല്ലിളിക്കുന്നുമുണ്ട്.

ചായ കിട്ടിയാൽ നന്ന് എന്നും പറയുമ്പോൾ വേണമെങ്കിൽ എടുത്തു കുടിക്കടാന്നു അമ്മയുടെ മൊഴി.ഒന്നും മിണ്ടാതെ ഞാൻ ചായമോന്തുമ്പോൾ അമ്മയുടെ ശബ്ദം.

"ബാക്കികൂടെ പറയൂ മോളേ"

ഞാനവളെ ദേഷ്യത്തിലൊന്നു നോക്കി.മൂക്കുത്തിക്കൊരു കൂസലുമില്ല.പറ്റിയ പറ്റോർത്തു ഞാൻ മിണ്ടാതെ തിരിഞ്ഞു നടന്നു.

ഒരാഴ്ച കഴിഞ്ഞിട്ടും ആദ്യരാത്രി കഴിയാഞ്ഞതിനാൽ ഞാനാകെ വിമ്മിട്ടപ്പെട്ടു.ജോലിക്കു പോയി വന്നതിന്റെ അന്നത്തെ ദിവസം വീട്ടിലെ കാഴ്ച കണ്ടുഞാനൊന്നു ഞെട്ടി

"കളളും കുടിച്ചു നാലുകാലിൽ നിന്നാടുന്ന മൂക്കുത്തിപ്പെണ്ണിനെ കണ്ടു ഞാനറിയാതെയൊന്നു ഞെട്ടി.വഴിയേ പോയ വയ്യാവേലിയെ തലയിലെടുത്തു വെച്ചതിന്റെ കുഴപ്പമാ.അല്ലെങ്കിലും ഞാൻ തന്നെയിതെല്ലാം അനുഭവിക്കണം.

ആട്ടം മുറുകി. മൂക്കുത്തിപ്പെണ്ണ് ഉടുത്തിരുന്ന ലുങ്കിയിലേക്ക് അവളുടെ കൈനീങ്ങിയതേ ഞാനൊന്നുഞെട്ടി.

പെട്ടന്നവളെ ചാടിപ്പിടിച്ചു റൂമിലേക്ക് വലിച്ചുകൊണ്ടു പോയതിനാൽ മാനക്കേടിൽ നിന്നും രക്ഷപ്പെട്ടു.

ഇവിടൊരുത്തി ആട്ടക്കാരിയായപ്പോൾ മറുതലക്കല അമ്മ ഭ്രദ്രകാളിയായി.

" ഇവളെ ഉടനെതന്നെ കൊണ്ടുവിടണം ബാഹുബലി"

ങേ..ബാഹുബലിയോ

അതെ ബാഹുബലി.

പന്തികേടു തോന്നി ഞാനമ്മയുടെ മുമ്പിലേക്ക് രണ്ടടി മുന്നോട്ടു വെച്ചപ്പം എന്നെക്കാൾ സ്പീഡിലമ്മ നാലുചുവടു പിറകിലേക്കുവെച്ചു"

അമ്മയെനിക്കു പിടിതരാതെ കഴിഞ്ഞു മാറി.അമ്മയടിച്ചു ഫിറ്റാണു.പതിയെ കാര്യങ്ങളെനിക്കു ബോധ്യമായി.

"ഈശ്വരാ മൂക്കുത്തി പിന്നെയും ചതിച്ചു.അമ്മയും കളളുകുടിക്കാൻ അവൾ പഠിപ്പിച്ചിരിക്കുന്നു"

ഗതികെട്ട ഞാൻ ചങ്കിനോട് ആവലാതിയെല്ലാം പറഞ്ഞു. അവൻ പറഞ്ഞു തന്ന പൊടിക്കൈ ഞാനങ്ങു പ്രയോഗിച്ചു. പിറ്റേദിവസം രണ്ടുകുപ്പിക്കളളും വാങ്ങി കുടി നിർത്താനുള്ള പൊടിഞാനങ്ങു തട്ടി അതിലിട്ടു.മൂക്കുത്തിക്കും അമ്മക്കുമായി ഞാനവളെ അതേൽപ്പിച്ചു.സന്തോഷത്താൽ അവളതുമായി അമ്മയിടെ മുറിയിലേക്കു പറന്നതും ഞാൻ ഹാപ്പിയായി.അരമണിക്കൂർ കഴിഞ്ഞു കാണും രണ്ടിന്റെയും വാളടി ശബ്ദം കേട്ടപ്പഴേ കാര്യം പിടികിട്ടി.മരുന്നു പ്രവർത്തിച്ചു തുടങ്ങി. വയറും അമർത്തിപ്പിടിച്ചു വാളുവെക്കുന്ന രണ്ടിനെയും ഞാൻ ആശുപത്രിയിലാക്കി.ഡോക്ടറോട് ഉളള സത്യമൊക്കെ പറഞ്ഞു.

രണ്ടീസത്തെ ആശുപത്രിവാസം കൂടി ആയതോടെ രണ്ടിനും മതിയായി.മൂക്കുത്തിക്കു കളളിന്റെ മണമടിക്കുന്നതോടെ വാളടിക്കുന്നതിനാൽ കുടി പൂർണ്ണമായും നിലച്ചു.

എന്തായാലും കുറച്ചു താമസിച്ചാലും ആദ്യരാത്രി നടന്നുകിട്ടി.അമ്മയാകാൻ പോകുന്ന നിമിഷമറിഞ്ഞതോടെ എന്റെ മൂക്കുത്തിപ്പെണ്ണ് ആളാകെ മാറിത്തുടങ്ങി.ഞാൻ വിചാരിച്ചമാതിരി അവളൊരു ഗ്രാമീണപെൺകൊടിയായി.

ഇപ്പോളവളെ കണ്ടാൽ എന്തുരസമാണെന്ന് അറിയാമോ.സെറ്റുസാരിയുടുത്ത് നെറ്റിയിൽ ചന്ദനക്കുറിയുമണിഞ്ഞ് തുളസിക്കതിർ ചൂടിയൊരു ഗ്രാമീണ സുന്ദരി.

"വിനുക്കുട്ടാ ഞാനിപ്പോൾ നിന്റെ സങ്കൽപ്പത്തിലെ പെണ്ണായല്ലേ.കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാരികളുടെ വെറുതെ ഒരു രസത്തിനു തുടങ്ങിയതാ.പിന്നെയതു ശീലമായിപ്പോയി.നീയെന്റെ കണ്ടീഷൻ അംഗീകരിച്ചതുകൊണ്ടല്ലേ എന്നെ തല്ലാഞ്ഞത്.താങ്ക്സ് ടാ..ഞാനിനി നിന്നെ വിഷമിപ്പിക്കില്ലാ ട്ടോ"

പെട്ടന്നവൾ വയറ്റിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.

"വിനുക്കുട്ടാ കുഞ്ഞു വയറ്റിൽ കിടന്നു അനങ്ങുന്നുണ്ട് ട്ടാ.ഇപ്പോൾ എട്ടാം മാസമല്ലേ അതാണ്"

"ന്റെ മൂക്കുത്തി നിന്നെ പിരിയാൻ വയ്യാത്തകൊണ്ടാ ഏഴാം മാസത്തിൽ വിളിച്ചുകൊണ്ടു പോയിട്ടും നിന്നെയിങ്ങു കൂടെ കൂട്ടിയത്.പിന്നെ നമ്മുടെ മോളെയും മൂക്കുത്തി കുത്തിക്കണം"

"ആഹാ മോളാണോന്ന് ഇപ്പോഴെ തീരുമാനിച്ചോ"

"എനിക്കുറപ്പുണ്ട്.എന്റെ മൂക്കുത്തിപ്പെണ്ണിനെപ്പോലെ ഇതുമൊരു കൊച്ചു മൂക്കുത്തി പെണ്ണ് ആയിരിക്കുമെന്ന്"

"ഹോ ഒരുമൂക്കുത്തി പ്രാന്തൻ"

അതുപറഞ്ഞവൾ ചിരിക്കുമ്പോൾ അവളുടെ മൂക്കുത്തിക്കു തിളക്കമേറിയതു പോലെയെനിക്കു തോന്നി"

ശുഭം 
 
- സുധി മുട്ടം 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update shortly

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ