ലാന്‍ഡ് ഫോണ്‍ [ 4 ]

ലാന്‍ഡ് ഫോണ്‍ [ 4 ]

ലാന്‍ഡ് ഫോണ്‍ [ 4 ]

ലാന്‍ഡ് ഫോണ്‍

ഭാഗം : നാല്

രചന : ശ്രീഹരി എവറസ്റ്റ്

 

ഒട്ടും മടിയില്ലാതെ ഞാന്‍ അവളോട് അപ്പോള്‍ തന്നെ അത് ചോദിച്ചു......!

" സ്റ്റോപ്പ് വരെ ഞാനുണ്ടാവും...അതുവഴി ആണേല്‍ നനയാന്‍ നിക്കണ്ട...എന്റെ കൂടെ പോരാം "." തന്റെ കൂടെയാ...ഞാനാ ?? " അവളുടെ ആ ചോദ്യം കേട്ട് ഞാന്‍ എന്നെ തന്നെ ഒന്ന് അടിമുടി നോക്കി." ഓ പിടിച്ച് തിന്നത്തൊന്നുമില്ല ഉപകാരം ആയിക്കോട്ടെന്ന് വച്ച് അടിയന്‍ അറിയാതെ ചോദിച്ചു പോയതാ....! " കളിയാക്കലാണെന്ന് മനസ്സിലാക്കിയ അവളൊന്ന് പരുങ്ങി.ബാഗില്‍ നിന്ന് കുട എടുത്ത് നിവര്‍ത്തി ഞാന്‍ ഇറങ്ങാന്‍ നിന്നു." താന്‍ പോകുവാണോ...?? " അവള്‍ പതുക്കെ ചോദിച്ചു." പിന്നെന്താ തനിക്ക് കാവലിരിക്കണോ...?? " എന്റെ മറുപടിയും കനത്തു." എന്നേം കൂടെ കൂട്ടാവോ...? " അവളുടെ ചോദ്യം കേട്ടപ്പോള്‍ ആദ്യമെനിക്ക് ചിരിയാണ് വന്നത്." അതല്ലേ പോത്തേ ഞാന്‍ തന്നോട് ആദ്യം ചോദിച്ചത് ? ....ഏതായാലും വാ എന്റെ സമയം പോണു " ഞാന്‍ പറഞ്ഞു നിര്‍ത്തിയതും അവള്‍ തുള്ളിച്ചാടി കുടയ്ക്ക് ഉള്ളിലേക്ക് കയറി.വരാന്തയില്‍ നിന്ന് ഞങ്ങളൊപ്പം ഒരു കുടക്കീഴില്‍ അന്നാദ്യമായി സ്കൂള്‍ ഗേറ്റ് കടന്നു.മതില്‍ക്കെട്ടിന് കുറച്ചകലെ എത്തിയപ്പോള്‍ ഒരു കള്ളച്ചിരിയോടെ ഞാന്‍ ചോദിച്ചു " തന്റെ പേരെന്താ...?? "." അറിഞ്ഞിട്ടെന്തിനാ...? " തട്ടിന് മുട്ടുള്ള അവളുടെ മറുപടിയാണ് പിന്നേം പിന്നേം ചോദിക്കാനുള്ള ഊര്‍ജ്ജം എനിക്ക് തന്നത്....!

 

" എന്റെ പേര് കാര്‍ത്തിക ". എന്റെ മൗനം കണ്ടിട്ടാവണം അവളിലൊരു സോഫ്റ്റ് കോര്‍ണര്‍ ഞാന്‍ കണ്ടു." വീട് എവിടാ...ഇവിടെ അടുത്തെങ്ങാനും ആണോ....?? ".എന്റെ അടുത്ത ചോദ്യം കേട്ട് അവള്‍ എന്നെ തന്നെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു." നാടും പേരും നാളും ഒക്കെ അറിഞ്ഞിട്ടെന്തിനാ ഇയാളെന്നെ കെട്ടാന്‍ പോവാണോ ? ".അത് കേട്ടതും ഞാന്‍ ചിന്തിച്ചു " ഇതെന്തിന്റെ കുഞ്ഞാണോ ആവോ...മനുഷ്യന്റെ ആണോന്നെനിക്ക് നല്ല ഡൗട്ട് ഉണ്ട് എന്റെ കൃഷ്ണാ...". " അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ തനിക്ക് ഇത്രേ സ്പീഡുള്ളോ...?? " എന്റെ ചോദ്യം കേട്ടതും " പിടിച്ച് കേറ്റീട്ട് ഇപ്പോ ഓടാന്‍ പറഞ്ഞാ എന്നെ കൊണ്ട് പറ്റത്തില്ല...! " അവളുടെ മറുപടിയും കേട്ട് ദയനീയമായി നോക്കിയ എന്നെ കണ്ടിട്ടാവണം കുറച്ച് വേഗത്തില്‍ നടന്നു തുടങ്ങി." വയ്യാവേലി ആയല്ലോ ഭഗവാനെ...ഏത് നേരത്താണോ ഇതിനെ പിടിച്ച് കഴുത്തേലിട്ടത്....! " ഞാന്‍ പിറുപിറുത്തു.കുറച്ചുകൂടി ദൂരം നടന്നപ്പോള്‍ അവളെന്നെ ഒന്ന് തൊട്ടിട്ട് പറഞ്ഞു " എന്റെ വീട് ദാ ഇങ്ങോട്ടാണ് ".ഇതും പറഞ്ഞ് ഇടത്തോട്ടുള്ള ഒരു ചെറിയ റോഡും കാണിച്ചു തന്നു.അവിടെ കണ്ട പീടിക കോലായില്‍ ഇറക്കിക്കൊടുത്തു." പിശാച്...ഇവിടെ വരെ കൊണ്ട് ആക്കീട്ട് ഒരു നന്ദിവാക്ക് പോലും പറഞ്ഞില്ല ".അവളെയും പ്രാകി കൊണ്ട് ഞാന്‍ നടന്നു.സമയം ഏതാണ്ട് വൈകിയിരുന്നു.

 

" ഡോ...ഒന്ന് നിന്നേ " അവളാണ്.ഞാന്‍ തിരിഞ്ഞ് നോക്കി ഒന്ന് മൂളി " ഉം..എന്താ ?? "." തേങ്സ്...! " നന്ദിവാക്ക് പറഞ്ഞതാണ്.ഒരു ചെറിയ ചിരിയും കൊടുത്ത് ഞാന്‍ വീണ്ടും നടന്നു.അടുപ്പിക്കാന്‍ പറ്റാത്ത പ്രകൃതമാണ് എന്നാലും കൂടെ നടന്നപ്പോ എന്തോ വല്ലാത്തൊരു ഫീലിങ്ങ് ഉണ്ട്.ബസ്സ് സ്റ്റോപ്പെത്തി സമയം അഞ്ച് മണി കഴിഞ്ഞിരുന്നു. 5.05 നുള്ള ദേവരാജിന് തന്നെ ആയിരുന്നു തിരികെ പോകേണ്ടതും.ബസ്സ് വന്നു കാര്യമായി തിരക്കൊന്നും കണ്ടില്ല കയറി ഇരുന്നു.അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.പെട്ടെന്നെന്തോ ചിന്തിച്ചതിലേ ഒന്നു മയങ്ങിപ്പോയി." ദേവാ സ്റ്റോപ്പെത്തി..." വീടിനടുത്തുള്ള രാജീവേട്ടന്‍ ആയിരുന്നു.അടുത്ത മഴയ്ക്ക് മുന്‍പ് വീട് പിടിക്കണമെന്ന് കരുതി ബസ്സില്‍ നിന്നിറങ്ങി ഞാന്‍ വേഗത്തില്‍ നടന്നു.

 

" അമ്മേ ചായ...".ബാഗും വച്ച് ഞാന്‍ ഒന്നു ഫ്രഷ് ആയി വന്നു.അമ്മയും ചേച്ചിയും കൂടെ അടുക്കളയില്‍ പിടിപ്പത് പണിയിലാണ്." നീ വാ...ഇരിക്ക് " അമ്മ പറഞ്ഞതും കേട്ട് അവിടെ അങ്ങനെ ഇരുന്നു.പ്ലേറ്റില്‍ നല്ല ചൂട് പഴംപൊരി എന്റെ മുന്നിലെത്തി.ചായയും കുടിച്ച് പഴംപൊരി തിന്നുകയായിരുന്ന എന്നോട് അമ്മ ചോദിച്ചു " ക്ലാസ് ഒക്കെ എന്തുണ്ടെടാ..?? ". " ഒന്നും പറയേണ്ടമ്മേ ക്ലാസും പിള്ളേരും ഒക്കെ അടിപൊളി....ഇന്ന് പ്രത്യേകിച്ച് ഒന്നും എടുത്തില്ല....വൈകുന്നേരം ക്ലാസ് ഒക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോ മഴയായതുകൊണ്ട് ഒരു കുരിശിനെയും കൂടെ കൂട്ടേണ്ടി വന്നു....". ഇതും കേട്ട് വന്ന ചേച്ചി അമ്മയെ കെട്ടിന് ശകാരിച്ചു " അമ്മയ്ക്ക് വട്ടാണോ ഇവന്റെ തള്ളും കേട്ട് കിളി പോയി ഇരിക്കാന്‍...! ". " അമ്മേ ദേ ഞാന്‍ ആദ്യം തട്ടുന്നുണ്ടേല്‍ അത് ഇവളെ ആയിരിക്കും....ഇരുപത്തിനാല് മണിക്കൂറും എന്നെ ഇന്‍സള്‍ട്ട് ചെയ്യാനേ ഇവള്‍ക്ക് പറ്റത്തുള്ളോ...?? ". " നീയൊന്ന് മിണ്ടാതിരിയെടീ....നിന്നെപ്പോലെയല്ല അവന്‍ ഒന്നൂല്ലേല്‍ എല്ലാം വന്നു പറയണില്ലേ....നല്ല രസവും ഉണ്ട് കേള്‍ക്കാന്‍ " അമ്മ അവള്‍ക്കിട്ടൊന്ന് താങ്ങി. " അതാണ്....അങ്ങനെ പറഞ്ഞുകൊടുക്ക് എന്റെ ദേവൂട്ട്യേ...". " ഡാ ചെക്കാ...നീ കുളിച്ചതല്ലേ...എന്റെകൂടെ വാ അമ്പലത്തില്‍ പോയിട്ട് വരാം..." ചേച്ചിക്ക് കൂട്ടിന് പോവാനാണ്.ഞാന്‍ വേഗം റെഡി ആയിവന്ന് അമ്പലത്തിലേക്ക് പോകാന്‍ ഇറങ്ങി " ഇളയച്ഛാ ഞങ്ങളും വന്നോട്ടേ...?? " ഏട്ടന്റെ ( വല്ല്യമ്മയുടെ മകന്‍ ) മക്കള്‍ ആര്യയും ആദിത്യയുമാണ്." ഇതാരാ എന്റെ ആര്യക്കുട്ടിയോ....ഓടിപ്പോയി റെഡി ആയി വാ....". ആര്യയും ആദിത്യയും ചേച്ചിയും ഞാനും അങ്ങനെ അമ്പലത്തിലേക്ക് പുറപ്പെട്ടു.

 

തിരിച്ചെത്തിയപ്പോള്‍ മുറ്റത്ത് കാര്‍ കണ്ടു.ഓഫീസിലെ തിരക്കൊക്കെ കഴിഞ്ഞ് അച്ഛനെത്തിയിരുന്നു.വീട്ടിലേക്ക് കയറിയതും അച്ഛനെന്നോട് ചോദിച്ചു " എങ്ങനെയുണ്ട് എന്റെ മോന്റെ പുതിയ സ്കൂള്‍ ?? ". " കുഴപ്പമില്ല..." ഞാനൊന്ന് മൂളി. " അല്ലേലും നിന്നെപ്പോലെ തെണ്ടിത്തിരിഞ്ഞ് നടക്കാന്‍ ഉദ്ദേശിക്കുന്നവന്മാര്‍ക്ക് ചേര്‍ന്നതാണ് സര്‍ക്കാര്‍ സ്കൂള്‍...! ". അച്ഛന്റെ ഈ പുച്ഛം കേട്ട് മടുത്ത എനിക്ക് ആകെ ഉണ്ടായിരുന്ന സംശയമാണ് " ഇനി എന്നെ തവിട് കൊടുത്ത് വാങ്ങിയതോ മറ്റോ ആണോ....! ".

 

( തുടരും... )

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ ശ്രീഹരി.പി.കണ്ണൂര്‍ ജില്ലയിലെ വടേശ്വരം എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നു.കണ്ണൂരിലെ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസം ചിറക്കല്‍ രാജാസിലായിരുന്നു.ഇപ്പോള്‍ പയ്യന്നൂര്‍ ശ്രീനാരായണ ഗുരു എന്‍ജിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ വിഭാഗം ബിരുദ വിദ്യാര്‍ത്ഥിയാണ്.ചിത്രരചനയും എഴുത്തുമാണ് ഏറെ പ്രിയം.എന്റെ ആദ്യത്തെ നോവലാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ