ആന അലറലോടലറൽ

ആന അലറലോടലറൽ

ആന അലറലോടലറൽ

വർഷങ്ങൾക്ക് ശേഷം അവർ സുഹൃത്തുക്കൾ പൂരപ്പറമ്പിൽ വച്ച് കുടുംബമായി കണ്ടുമുട്ടി. കാഴ്ചകളും സൗഹൃദ സംഭാഷണങ്ങളുമായി സമയം മുന്നോട്ട് പോയി.

ഇടക്ക് സജീവൻ തന്റെ ഭാര്യയോട് രഹസ്യമായി പരാതി പറഞ്ഞു. "നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് അല്പം കൂടി മോഡേൺ ആകണമെന്ന്..! നീ ആ അജയന്റെ ഭാര്യയെ നോക്ക്, അവരെ കൊണ്ട് നടക്കാൻ തന്നെ ഒരു ഗറ്റപ്പ് ആണ് "

ഉരുളയ്ക്ക് ഉപ്പേരി പോലെ സജീവന്റെ ഭാര്യ അതിനുള്ള മറുപടിയും അവന്റെ കയ്യിൽ ഒരു നുള്ളും വച്ച് കൊടുത്തു, "നിങ്ങളോട് ഞാൻ ഒരായിരം വട്ടം പറഞ്ഞിട്ടുണ്ട് അമ്പലത്തിൽ വരുമ്പോൾ കുളിച്ചു വൃത്തിയായി മുണ്ടും ഉടുത്ത് വരണമെന്ന്. നിങ്ങൾ ആ അജയേട്ടനെ നോക്ക്, എന്താ ഒരു പൗരുഷം..!! നിങ്ങൾ ഇന്നിപ്പോ കുളിച്ചിട്ടു എത്ര ദിവസമായി?" സജീവന്റെ വായടങ്ങി.

" കേട്ടോ സജീവന്റെ മിസിസ്സ്, ഞാൻ എന്റെ ഭാര്യയോട്  അമ്പലത്തിൽ വരുമ്പോൾ എങ്കിലും സാരിയുടുക്കണമെന്നു പറയാറുണ്ട്. ആര് കേൾക്കാൻ..." അജയൻ ഉറക്കെ പറഞ്ഞു 

അത് കേട്ടതും സജീവന്റെ ഭാര്യ നമ്രശിരസ്കയായി പുഞ്ചിരിച്ചു..

"കേട്ടോ സജീവേട്ടാ, മനുഷ്യനായാൽ ഇത്ര പഴഞ്ചൻ ആകാൻ പാടില്ല. ഞാൻ എപ്പോഴും പറയുന്നതാ അജയിയോട്, സജീവേട്ടൻ ചെയ്തിരിക്കുന്നപോലെ വൈൽഡ് ആയി താടി ഒക്കെ വെക്കണമെന്ന്...ആര് കേൾക്കാൻ." അജയുടെ ഭാര്യയും വിട്ടുകൊടുത്തില്ല.

എല്ലാവരും ആർക്കോ വേണ്ടി ചിരിച്ചു. സജീവൻ തന്റെ കട്ട താടിയിൽ തടവിക്കൊണ്ട് അഭിമാനപൂർവ്വം സ്വന്തം ഭാര്യയെ നോക്കി.

പൂരപ്പറമ്ബ് ജനനിബിഡമായ നിൽക്കുകയാണ്. ഭക്ത ജനപ്രവാഹം.

തിടമ്പേറി നിൽക്കുന്ന ആന ഉച്ചത്തിൽ ചിന്നം വിളിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഓടി. 

ജനം ചിതറിയോടി. 

തിക്കും തിരക്കും.

കുറെ ആളുകൾ തറയിൽ വീണു, ചവിട്ടിയരക്കപ്പെടുന്നു. 

ഉത്സവം കാണാൻ എത്തിയവർ പ്രീയപ്പെട്ടവരെ കൈക്കു പിടിച്ചുകൊണ്ടു നാലുപാടും ചിതറിയോടി. കൂട്ടത്തിൽ അജയും സജീവനും...

പൂരപ്പറമ്പിൽ നിന്നും കൂറേ ദൂരെ ഓടിയെത്തിയപ്പോൾ ഓട്ടം നിർത്തി, ജീവൻ രക്ഷപെട്ടല്ലോ എന്നോർത്തു സജീവൻ ഭാര്യയെ തന്നോട് ചേർത്തു നിർത്തി. എന്തോ അപരിചിതത്വം തോന്നിയ സജീവൻ നോക്കിയപ്പോൾ, തന്റെയൊപ്പം കൂട്ടുകാരന്റെ ഭാര്യ...! ദൈവമേ ഭാര്യമാർ മാറിപ്പോയിരിക്കുന്നു; അതോ ഭർത്താക്കന്മാരോ ? 

അവർ പരസ്പരം ഒന്നും മിണ്ടിയില്ല.

അവർ  ഇരുവരും വളരെ മെല്ലെ പൂരപ്പറമ്പിലേക്ക് നടന്നടുത്തു. ആ സമയം  അജയും തന്റെ ഭാര്യയും എവിടെ നിന്നോ അങ്ങോട്ടേക്ക് നടന്നെത്തുന്നുണ്ടായിരുന്നു; അവരും മനസ്സിനിഷ്ടപ്പെട്ട കയ്യും പിടിച്ചു ഓടി രക്ഷപെട്ടതാണ്. 

പരസ്പരം കണ്ടപ്പോൾ ആരും ഒന്നും മിണ്ടിയില്ല. ജാള്യതയോടെ, മനസ്സില്ലാ മനസ്സോടെ 'അന്യന്റെ ഭാര്യയെ' വിട്ടുകൊടുത്തിട്ടു 'സ്വന്തം ഭാര്യയുമായി' വീട്ടിലേക്ക് വേഗം നടന്നു.

 

അപ്പോൾ  അങ്ങ് പുറകിൽ പൂരപ്പറമ്പിൽ  വെടിയൊച്ചയും ആനയുടെ ചിന്നം വിളിയും കേൾക്കുന്നുണ്ടായിരുന്നു.

 

-രഞ്ജിത്കുമാർ. എം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ