ഉപ്പിട്ട സന്തോഷം

ഉപ്പിട്ട സന്തോഷം

ഉപ്പിട്ട സന്തോഷം

മകൾ ആശ പതിവില്ലാതെ അടുത്ത് കൂടിയപ്പോൾ എന്തോ  പ്രശ്നം ഉണ്ടെന്നു തന്നെ

തോന്നി .ചോദിച്ചപ്പോൾ തല കുലുക്കി ഓടിക്കളഞ്ഞു.രാത്രി കഴിക്കാൻ

ഒരുമിച്ചിരുന്നപ്പോഴും ഒന്നും മിണ്ടിയില്ല .ഇഷ്ട നടന്റെ അറസ്റ്റ് വരെ

ചർച്ച ആയിട്ടു പോലും വേറെ ഒന്നും പറഞ്ഞില്ല .അപ്പോഴും അവളുടെ മുഖത്ത്

നിന്ന് വായിച്ചെടുത്തു ,എന്തോ പറയാനുണ്ട് അവൾക്കെന്ന് .പല കഥകളും

പറഞ്ഞു .മൂന്നാം ക്ലാസ്സിലാണെങ്കിലും വലിയ കാര്യങ്ങൾ അവൾ എന്നോട്

പറയാറുണ്ട് .'അമ്മ ഇടയ്ക്കിടെ അവളെ ശാസിക്കാറുണ്ട് -ചെറിയ വായിൽ വലിയ

വർത്തമാനം വേണ്ടാട്ടോ .അപ്പോൾ അവൾ നാണം കുണുങ്ങി ഓടിക്കളയും.ക്ലാസ്സിലെ

ടോപ്പർ എന്ന ഒരു ഗമ ചിലപ്പോൾ അവൾ അമ്മയോട് എടുക്കാറുണ്ട് .ഒരു പരീക്ഷക്ക്

അവൾക്ക് കിട്ടുന്ന മാർക്ക് താരതമ്യപ്പെടുത്തുന്നത് കൂട്ടുകാരുടെ

മാർക്കുകളുമായല്ല , അച്ഛനും അമ്മയ്ക്കും ഈ ക്ലാസ്സിൽ എത്ര മാർക്ക് വീതം

കിട്ടി എന്നതാവും അവളുടെ ഒരു വിലയിരുത്തൽ .ഞങ്ങളും അത് ആസ്വദിച്ച്

പ്രോത്സാഹിപ്പിച്ചിരുന്നു .

 

അധ്യാപകരുടെ കാര്യം പറയുന്നത് വിസ്തരിച്ചാണ് .ഒരാളെ അയാളുടെ

നടത്തം ,സംസാരം എന്നിവ അനുകരിച്ചാണ് അവൾ അവതരിപ്പിക്കുക .സർക്കാർ

സ്കൂളിൽ മലയാളം മീഡിയം ആയതുകൊണ്ട് പലതരം കുട്ടികളെ പരിചയപ്പെടാൻ അവൾക്കു

അവസരം കിട്ടിയിരുന്നു .സർക്കാർ സ്കൂളിൽ വിട്ടാൽ പഠനം മോശമാകും എന്ന

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പിനെ അവഗണിച്ചാണ് അവളെ അവിടെ

തന്നെ വിടാൻ ഞങ്ങൾ തീരുമാനിച്ചത് .ഒന്നും പഠിച്ചില്ലെങ്കിലും സമൂഹം

എന്താണെന്നു പഠിക്കാമല്ലോ എന്നതായിരുന്നു ഞങ്ങളുടെ സമാധാനം. കിൻഡർ ഗാർഡൻ

വിദ്യാഭ്യാസം ഇല്ലാതെ നേരെ ഒന്നാം ക്ലാസ്സിൽ വിട്ടിട്ടും ഒരു പ്രശ്നവും

അവൾ ഉണ്ടാക്കിയില്ല .വീട്ടു പടിക്കൽ കൂടി  അച്ഛനമ്മമാർ സ്കൂളിലേക്കു

കൊണ്ടുപോകുന്ന കുട്ടികൾ  കരഞ്ഞു വിളിച്ചു പോകുന്നത് അവൾ അദ്ഭുതത്തോടെ

നോക്കുമായിരുന്നു .

 

രാത്രി ഞങ്ങളോടൊപ്പം കിടന്നു കഥ കേട്ട് അവൾ ഉറങ്ങിപ്പോയി .വെളുപ്പിന്

അഞ്ചു മണിക്ക് ഞങ്ങൾ ഉണർന്നപ്പോൾ അവളും ഉണർന്നു .ഉറങ്ങിക്കോ എന്ന്

പറഞ്ഞിട്ടും കേൾക്കാതെ അമ്മയുടെ കൈ പിടിച്ചു

അടുക്കളയിലേക്കു പോയി .ഞാൻ പ്രഭാത കൃത്യങ്ങളിലേക്ക് കടന്നു .

 

കുറെ കഴിഞ്ഞു  തിരിഞ്ഞു നോക്കുമ്പോൾ അവളുണ്ട് നിൽക്കുന്നു .എന്താ മോളെ

എന്ന് ചോദിയ്ക്കാൻ തോന്നിയെങ്കിലും മിണ്ടിയില്ല അവൾ പറഞ്ഞോട്ടെ എന്ന്

കരുതി .ഒരു നീല കാർഡും കയ്യിൽ പിടിച്ചിട്ടുണ്ട് .

 

അവൾ മെല്ലെ എന്റെ അടുത്തേക്ക് നീങ്ങി എന്റെ ചെവി പിടിച്ചു അതിലേക്കു

മെല്ലെ പറഞ്ഞു -ഉപ്പിട്ട് കൊണ്ടുചെല്ലാൻ ടീച്ചർ പറഞ്ഞു .

 

എന്തിനാ ഉപ്പ് ?-കാര്യം മനസ്സിലാകാതെ ഞാൻ ചോദിച്ചു .

ആ നീല കാർഡ് എടുത്തുകാട്ടി വീണ്ടും അവൾ പറഞ്ഞു -അച്ഛന്റെ ഉപ്പിട്ട്

കൊണ്ടുചെല്ലാൻ ടീച്ചർ പറഞ്ഞു .

അപ്പോഴാണ് കാര്യം പിടികിട്ടിയത് .പ്രോഗ്രസ് കാർഡ് ഒപ്പിടുന്ന കാര്യമാണ്

.ഞാൻ ഗൗരവം വിടാതെ ചോദിച്ചു -എന്തിനെടി ഉപ്പ് ,കഞ്ഞിയിൽ ചേർക്കാനോ ?ഒരു

നിമിഷം അവൾക്ക് കാര്യം പിടികിട്ടിയില്ല .ഞാൻ അവളെ ചേർത്ത് പിടിച്ചു

പറഞ്ഞു -ഉപ്പല്ല മോളെ, ഒപ്പ് .നിന്റെ മാർക്ക് അച്ഛൻ കണ്ടു എന്ന്

ടീച്ചർക്ക് അറിയണ്ടേ -അതിനാണ് .ഒപ്പ് എന്നാണ് പറയുക ,കേട്ടോ .

അവൾ തുള്ളിച്ചാടി അമ്മയുടെ അടുത്തേക്ക് പോയി, അച്ഛൻ ഉപ്പിട്ട

സന്തോഷത്തോടെ .അടുക്കളയിൽ നിന്നും പൊട്ടിച്ചിരികൾ മുഴങ്ങി.

- സി.പി. വേലായുധൻ നായർ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ