ബസ്സ്

ബസ്സ്

ബസ്സ്

 "തനിക്കൊന്നും എന്താടോ കണ്ണുകാണില്ലേ.വീട്ടിലൊന്നും അമ്മയും പെങ്ങളുമില്ലേ"

പെട്ടെന്നു ബസിലെ തിരക്കിനിടയിൽ അവളുടെ അലർച്ച കേട്ടു ഞാനൊന്നു ഞെട്ടി.ഇവളിതാരോടാ പറയുന്നേ.നോക്കിയപ്പോൾ എന്നോട് തന്നെ.

"എന്താ കാര്യം"

"തനിക്കൊന്നും അറിയില്ല പാവം.കുളിച്ചു സുന്ദരക്കുട്ടപ്പനായി ഒരുങ്ങി ചിലയവന്മാർ എഴുന്നുളളിക്കൊള്ളും.എന്നിട്ട് മുട്ടലും"

ഞാനറിയാതെയൊന്നു ഞെട്ടി.ഈശ്വരാ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ബാലൻസ് കിട്ടിയില്ല.മുന്നിൽ നിന്നവളെ ചെന്നൊന്ന് മുട്ടിയതിനു ഇത്രയും ഒച്ചപ്പാട് എന്തിനാ...

"പെങ്ങളെ ബ്രേക്കിട്ടപ്പോൾ ബാലൻസ് കിട്ടിയില്ല.സോറി"

"ഹും അവന്റെയൊരു സോറി.ഇങ്ങനെയുളളവരെ കുറച്ചു കണ്ടട്ടിളളതാ"

ബസിൽ ബഹളമേറിയപ്പോൾ യാത്രക്കാർ രണ്ടു പക്ഷത്തായി.അതല്ലെങ്കിലും അങ്ങനെയാണല്ലോ നമ്മൾ മലയാളികൾ. ചില സമയത്ത് തോന്നും രണ്ട് പക്ഷം ഉളളത് നല്ലതാണെന്ന്.അതുകൊണ്ട് തല്ലിൽ നിന്നും രക്ഷപെടാം...

ബഹളമങ്ങനെ ഉയർന്നപ്പോൾ ആരോ പറഞ്ഞു ബസ് പോലീസ് സ്റ്റേഷനിലേക്കു വിടാൻ. ഞാനറിയാതെയൊന്ന് ഞെട്ടി..

"ഇന്നൊരു ഇന്റർവ്യൂ ഉളളതാണു .സമയത്ത് ചെന്നില്ലെങ്കിൽ ജോലി ആവശ്യമുള്ളവർ കൊണ്ടു പോകും"

അപ്പോൾ അവൾ തന്നെ പറഞ്ഞു

"വേണ്ടാ കേസൊന്നും ആക്കണ്ടാ.പിന്നീട് അതിന്റെ പിന്നാലെ നടക്കേണ്ടി വരും"

"നടന്നാലും വേണ്ടില്ല ബസ് പോലീസ് സ്റ്റേഷനിലേക്കു തന്നെ പോകട്ടേ"

മറ്റൊന്നും ചിന്തിക്കാതെ ഞാനും ഉഷാറായി.അപ്പോൾ അവളുടെ മുഖം ദയനീമായി എന്നെയൊന്നു നോക്കി.ഞാൻ വീണ്ടും ഉഷാറായി.

"എനിക്കു പരാതിയില്ലന്നല്ലേ പറഞ്ഞത്"

"അവളതു പറഞ്ഞപ്പോൾ സപ്പോർട്ട് ചെയ്തവരും അവൾക്കെതിരായി.ഒടുവിൽ അവളെക്കൊണ്ട് ഞാൻ മാപ്പു പറയിച്ചു.

" അഹങ്കാരി എന്തായിരുന്നു നിനക്കിത്ര തണ്ട്"

അവളെന്നെ ദഹിപ്പിക്കുന്ന രീതിയിൽ ഒന്നൊന്നര നോട്ടം നോക്കി.വാശി കയറിയ ഞാൻ ഒരു കണ്ണിറുക്കി കാണിച്ചു. അവളുടെ തുറിച്ച നോട്ടം കാരണം എന്റെ രണ്ടു കണ്ണുകളും മാറിമാറി ജോലി ചെയ്തു.

മാവേലിക്കരയിൽ ബസ് എത്തിയപ്പോൾ അവളിറങ്ങി.ഞാൻ എത്തി വലിഞ്ഞു നോക്കുന്നത് കണ്ടിട്ട് അവളൊന്നു കാർക്കിച്ചു തുപ്പി.ഞാനറിയാതെ എന്റെ മുഖം കൈകളാൽ തുടച്ചു.അത്രക്ക് ശക്തമായിരുന്നു ആ കാറിതുപ്പൽ..

മാവേലിക്കരയിൽ നിന്നും ചെങ്ങന്നൂരിനു ആയിരിന്നു എനിക്കു പോകേണ്ടിയിരുന്നത്.അവിടെ ചെല്ലുമ്പോൾ ഇന്റർവ്യൂ തുടങ്ങിയിരുന്നു.ജോലി കിട്ടുമെന്ന് വല്യ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു.ഇങ്ങനെ കുറെ നിരങ്ങി ഇറങ്ങിയതാണ്...

എന്റെ ഭാഗ്യമോ നിർഭാഗ്യമോ എന്നെയവർ ജോലിക്കായി തിരഞ്ഞെടുത്തു. എന്തായാലും ദിവസവും വന്നു പോകാം...

ജോലി കിട്ടിയ സന്തോഷത്തിൽ അത്യാവശ്യം അടിച്ചു പൊളിച്ചു.വീട്ടിലമ്മക്കും കുറച്ചു സാധനങ്ങൾ വാങ്ങി വീട്ടിലെത്തുമ്പോൾ ബ്രോക്കർ നാരായണേട്ടൻ ..എന്റെ ഉള്ളൊന്നു കാളി.ഒരുപാട് നാളുകൾ കൊണ്ട് ബ്രോക്കറു ചേട്ടൻ വീട് കയറിയിറങ്ങുകയാണ്.എന്നെ കെട്ടിക്കുക എന്നതാണ് ലക്ഷ്യം.ഒരു ജോലി കിട്ടിയട്ട് മതിയെന്ന് പറഞ്ഞു ഇതുവരെ രക്ഷപ്പെട്ടു നടന്നു....

ഇപ്പോൾ പണി പാളിയിരിക്കുന്നു.തനിക്കു ഏത് നേരത്താണോ അമ്മയെ വിളിച്ചിതു പറയാൻ തോന്നിയത്.ആ നിമിഷത്തെ ഞാൻ മനസു കൊണ്ട് ശപിച്ചു.അമ്മ ഒരവസരം നോക്കിയിരിക്കുകയാണെന്ന് ഞാൻ ഓർത്തില്ല.സ്വന്തം പെറ്റതളള തന്നെ പണി തന്നിരിക്കുന്നു.

എന്നെ കണ്ടതേ അമ്മയുടെ മുഖം പാതിരാത്രി സൂര്യനുദിച്ച പ്രതീതി.

"ടാ...നീ ജോലിയുടെ കാര്യം പറഞ്ഞപ്പഴേ ഞാൻ നാരായണനെ വിളിച്ചു വരുത്തി.നല്ലൊരു ആലോചനയുണ്ട്.ഞായറാഴ്ച പെണ്ണ് കാണാൻ പോകണം"

"തള്ളേ ഞാൻ നിങ്ങളുടെ മകൻ തന്നെയാണോ..അതോ എന്നെ എടുത്ത് വളർത്തിയതോ"

ഞാൻ ദേഷ്യം കൊണ്ടലറിയപ്പോൾ അതിനെക്കാൾ വലിയ വായിൽ അമ്മയുടെ അമറൽ

"ടാ കുരുത്തം കെട്ടവനേ പെറ്റവയറിനെ തളളിപ്പറയുന്നോ"

അമ്മ താഴേക്കു കുനിഞ്ഞത് ഒരു മിന്നായം പോലെ ഞാനൊന്ന് കണ്ടു.എന്റെ തലച്ചോറിൽ അപായ സൂചന മുഴങ്ങി.പക്ഷേ താമാസിച്ചു പോയി.കിറുകൃത്യം അമ്മയെറിഞ്ഞ വടി പുറത്തു തന്നെ വന്നു കൊണ്ടു..

അല്ലെങ്കിലും അമ്മക്ക് എന്നെക്കാൾ ദേഷ്യമാണ്.അച്ഛനില്ലാതെ കൊഞ്ചിച്ചു വളർത്തിയത് കൊണ്ടാണ്‌ ഞാൻ വഷളായതെന്ന് എപ്പോഴും പറയും.അങ്ങേരു നേരത്തെ മരിച്ചതു കൊണ്ട് ബാക്കിയുളളവരുടെ ബുദ്ധിമുട്ട് അറിയണ്ട ഭാഗ്യവൻ.അമ്മ എപ്പോഴും പറയും...

ശരിയാണു കുറച്ചു ലാളന കിട്ടിയതിനാൽ ഞാനിത്തിരി അഹങ്കരിച്ചിരുന്നു.പക്ഷേ അതിനുള്ള ശിക്ഷയും അമ്മ തന്നെ തന്നിരുന്നു.കയ്യിൽ കിട്ടിയതിനു എറിയും ദേഷ്യം വന്നാൽ.മകൻ പെണ്ണു കെട്ടാറായെന്നൊരു ചിന്തപോലും തളളക്കില്ല

എന്നെ ഇതുകൂട്ടെറിയുന്നത് കണ്ട്
.അയലത്തെ കേശവേട്ടൻ ഒരു ദിവസം അമ്മയെ വഴക്കു പറഞ്ഞു

"അതേ തന്റെ മക്കളെ എറിയാൻ വരുമ്പോൾ താനിത് പറഞ്ഞാൽ മതി.ഞാനെന്റെ മകനെ തല്ലും കൊല്ലും താനാരാ എന്നെ ചോദ്യം ചെയ്യാൻ"

അതോടെ കേശവേട്ടനു മതിയായി..

"അമ്മ പോയിക്കണ്ട് കാര്യങ്ങൾ തീരുമാനിച്ചോ.അമ്മക്ക് ഇഷ്ടപ്പെട്ടാൽ ഞാൻ പോയിക്കാണാം"

ഗത്യന്തരമില്ലാതെ ഞാൻ തോൽവി സമ്മതിച്ചു. അങ്ങനെ ഞായറാഴ്ച അമ്മയും അപ്പച്ചിയും കൂടി പോയി പെണ്ണിനെ കണ്ടു...

എന്റെ പ്രാർത്ഥനകളെല്ലാം വിഫലമായി.പെണ്ണിനെ അമ്മക്കും അപ്പച്ചിക്കും ഇഷ്ടമായി.കാര്യങ്ങൾ ഏറെക്കുറെ തീരുമാനമാക്കിയട്ടാണു അവർ വന്നത്...

പെണ്ണിന്റെ ഫോട്ടോ തരാമെന്ന് പറഞ്ഞപ്പോൾ ഞാൻ വേണ്ടാന്നു പറഞ്ഞു. ആരായാലെന്താ എല്ലാം തീരുമാനം ആയ സ്ഥിതിക്ക് അങ്ങട് നിന്നു കൊടുക്കുക തന്നെ.ജോലി കിട്ടി കുറച്ചു നാളുകൾ കൂടി അടിച്ചു പൊളിക്കാമെന്ന് വിചാരിച്ചത് തളള ഇടഞ്ഞു നിന്നു.അവസാനം ഞാൻ മെരുങ്ങി..

അടുത്ത ഞായറാഴ്ച ചങ്കിനെയും കൂട്ടി ഞാൻ ചെന്നു പെണ്ണിനെ കണ്ടു.ചായ കൊണ്ട് വന്നവളെ കണ്ട് ഞാനറിയാതെയൊന്നു ഞെട്ടി.എന്റെ ഞെട്ടൽ ആസ്വദിച്ചിട്ടവൾ ഒറ്റ സൈറ്റടി.ഞാനാകെ വല്ലാതായി.ചങ്കു പെട്ടന്നു വല്ലാതെ ആയെങ്കിലും അവനുടനെ ഉഷാറായി.കിട്ടിയ തക്കത്തിനു ചായയും പലഹാരമെല്ലാം അവനകത്താക്കി.ചായ കുടിച്ചു കൊണ്ട് ഇടക്കിടെ ഞാനവളെ നോക്കിയപ്പോൾ ഞാൻ അന്നു കാണിച്ച പ്രവൃത്തി അവൾ തുടർന്നു.ഇരു കണ്ണും മാറി മാറി ഇറുക്കി കാണിക്കുന്നു...

എനിക്കെങ്ങനെയെങ്കിലും അവിടെ നിന്നും രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു.പെണ്ണിനോട് സംസാരിക്കണമെങ്കിൽ ആകാമെന്ന് അവളുടെ അപ്പൻ പറഞ്ഞു...

"ഹേയ് സംസാരിക്കാനൊന്നുമില്ല"

ഞാൻ പെട്ടെന്നു തന്നെ പറഞ്ഞു

"അല്ല എനിക്കു സംസാരിക്കാനുണ്ട്"

"ഈശ്വരാ കുടുങ്ങി. ഇങ്ങനെയുമുണ്ടോ പെണ്ണുങ്ങൾ. അല്ലെങ്കിലും ഇവൾക്കൊരു എല്ലു കൂടുതലാണ്

ഞങ്ങൾ മുറ്റത്തേക്കിറങ്ങി കുറച്ചു മുമ്പോട്ടു നടന്നു ഇലഞ്ഞി മരത്തണലിൽ നിന്നു.അപ്പോൾ വീണ്ടുമൊരു സൈറ്റടി അവളുടെ വക...

" ഇയാളെ അന്നു കാണിച്ചതിന്റെ പ്രതികാരമാ ഇത് ട്ടാ"

"എന്റെ പൊന്നു പെങ്ങളെ ഞാനറിഞ്ഞു കൊണ്ടല്ല തന്നെ മുട്ടിയത്.ബസ് പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോൾ സംഭവിച്ചതാണു"

"ആഹാ ഇയാളു ആളു കൊളളാവല്ലോ..കെട്ടാൻ പോകുന്ന പെണ്ണ് പെങ്ങളാകുമോ"

ഞാൻ പെട്ടന്നു തന്നെ ഐസായി.വിളറിയെടുത്ത ഞാനെന്തൊക്കെ ആണ് വിളിച്ചു പറയുന്നത്

"സോറി"

"സോറി പറയണ്ടത് ഞാനാ.എല്ലാം എന്റെ തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചതാ.കൂട്ടുകാരിയാണു പിന്നീടെല്ലാം പറഞ്ഞത്.അപ്പോൾ മുതൽ തന്നെ പലരെ കൊണ്ടും തിരക്കിച്ചു.കണ്ടു കിട്ടിയില്ല.അങ്ങനെ ഇരിക്കുമ്പോഴാണു ഈ കല്യാണ ആലോചന വരുന്നതും തന്റെ ഫോട്ടോ കാണുന്നതും.അപ്പോൾ തന്നെ ഞാനമ്മയോട് പറഞ്ഞു എനിക്കീ ചെക്കനെ മതിയെന്ന്.സംഭവങ്ങളെല്ലാം ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞു. അങ്ങനെ ആണ് ഈ ആലോചന നടക്കാൻ കാര്യം..സോറീ ട്ടാ"

"എന്നാലും കാറിത്തുപ്പൽ കുറച്ചു കടന്നു പോയി #താരകേ(താരക)

" സോറി അന്നേരം എനിക്ക് കലിപ്പായിരുന്നു"

"കെട്ട് കഴിഞ്ഞാൽ കലിപ്പ് കുറക്കണം.അമ്മായി അമ്മക്ക് കലിപ്പ് ജാസ്തിയാ"

"അതൊക്കെ മാറ്റുന്ന കാര്യം ഞാനേറ്റു.സ്നേഹം കൊണ്ട് മാറ്റാവുന്നതായി ഒന്നുമില്ല"

ഞങ്ങൾ അങ്ങനെ ഒരു ധാരണയിലെത്തി പിരിഞ്ഞു

ഇപ്പോൾ കെട്ടും കഴിഞ്ഞു മൂന്നു വർഷമായി.രണ്ട് താരക കുഞ്ഞുങ്ങളുമായി ഞങ്ങൾ അടി പൊളിയാതെ തട്ടിയും മുട്ടിയും ജീവിക്കുന്നു

"കുഞ്ഞു കുഞ്ഞ് പിണക്കങ്ങളും പരിഭവങ്ങളുമായി"

- സുധി മുട്ടം  

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update shortly

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ