ഒരു ട്രെയിൻ യാത്ര
- Stories
- Shalini Vijayan
- 23-Nov-2018
- 0
- 0
- 1297
ഒരു ട്രെയിൻ യാത്ര
തിരക്കിനിടയിൽ നിന്നും അയ്യാളുടെ കാലുകൾ എന്റെ കാലിൻ മേൽ ഒന്നുരസി നിന്നു...
ഒരു ഞെട്ടലോടെ അയ്യാളെ നോക്കി കാൽ മുന്നോട്ട് നീക്കി ഞാൻ.
തിരക്കല്ലേ.. അറിയാതെ പറ്റിയതാകാം എന്നു ആശ്വസിച്ചു നിന്നു...
രണ്ടാമതും കൂടി ആയപ്പോൾ എനിക്കെന്തോ പന്തിക്കേടുതോന്നി..
നിന്നുറങ്ങുന്ന മാന്യൻ... കട്ടിയുള്ള മീശയും കൈയിലൊരു ബാഗും..
ഇത്തിരി മാറി നിൽക്കാൻ ശ്രമിച്ചെങ്കിലും നിന്നിടത്തു നിന്നും അനങ്ങാൻ വയ്യ..
രാവിലത്തെ ഒന്നു രണ്ടു ട്രെയിൻ വൈകിയതിനാൽ എന്റെ സ്വന്തം മലബാർ എക്സ്പ്രസിൽ തിരക്കോടു തിരക്ക്..
പുറത്ത് ശക്തമായ മഴ.. എല്ലാം കൂടി ദുഷിച്ച ദിനം തന്നെ..
വീണ്ടും അയ്യാളുടെ കൈകൾ തിരക്കിനിടയിൽ എന്റെ ബ്ലൗസിന്റെ പിറകിലൂടെ ഇഴഞ്ഞു....
തിരിഞ്ഞു നോക്കിയപ്പോൾ മാന്യൻ വീണ്ടുമുറങ്ങുന്നു നിന്ന നിൽപ്പിൽ തന്നെ...
ആരോടെങ്കിലും പറയാമെന്നു കരുതി ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു...
എല്ലാം അപരിചിത മുഖങ്ങൾ..
നാളെ സംഭവിക്കാവുന്ന മാനഹാനിയെ ഭയന്നാകണം എന്റെ നാവനങ്ങിയില്ല.
പീഡനം... പീഡനം എന്നു ദിനംപ്രതി പത്രത്തിലും ടി വി യിലും വാർത്ത വരുമ്പോൾ ഉയർന്നുപൊങ്ങി ആക്രോശിച്ച എന്റെ ശബ്ദം ഇന്ന് തൊണ്ടയിൽ കിടന്ന് ശ്വാസം മുട്ടി മരിച്ചു.
അടുത്ത സ്റ്റേഷനിൽ നിന്നും വീണ്ടും ഒരു ലോഡ് ജനങ്ങൾ തിക്കിതിരഞ്ഞ് കയറി...
പെട്ടെന്ന് അയ്യാളുടെ ശ്വാസോച്ഛാസ നിരക്ക് ഉയർന്നുപൊങ്ങാൻ തുടങ്ങി.
അയ്യാളുടെ ശരീരം ആവേശഭരിതമായി കൈകൾ തിക്കിതിരഞ്ഞ് എന്റെ നെഞ്ചിനു നേരെ ഉയർന്നതും മണിച്ചിത്രത്താഴിലെ സുരേഷ് ഗോപിയുടെ ഗംഗേ എന്ന വിളിപ്പോലെ
ചേട്ടാ എന്നുറക്കെ വിളിച്ച് അയ്യാളുടെ കൈ തട്ടിമാറ്റി ഞാൻ....
ഒരേ സമയം യാത്രക്കാരുടെ കണ്ണുകളും മൊബൈലുകളും ഒരു ചോദ്യചിഹ്നവുമായി എന്റെ നേർക്കു തിരിഞ്ഞു...
എന്താ ചേട്ടാ ഇത്?
എന്റെ കാല് പോയല്ലോ... ചവിട്ടിമെതിച്ചിട്ട്...
ഇന്നല ചൂടുവെള്ളം കൈ തട്ടി മറിഞ്ഞതാ കാലിനു മേലെ..ചെരിപ്പഴിച്ച് ഞാനെന്റെ കാലിനെ നോക്കി പറഞ്ഞു...
സോറി മോളേ... അറിയാതെ പറ്റിയതാ..
അയ്യാളൽപ്പം നീങ്ങി നിന്നു...
ട്രെയിൻ കാസർഗോഡെത്തിയതും അയ്യാൾക്കൊപ്പം ഞാനുമിറങ്ങി നടന്നു..
ചേട്ടാ ഒന്നവിടെ നിൽക്കൂ..
ചേട്ടന്റെ നമ്പർ ഒന്നു തരാമോ?
കൗശലക്കാരന്റെ മുഖ ഭാഗത്തോടെ പുഞ്ചിരിയോടെ അയ്യാൾ നമ്പർ പറഞ്ഞുതന്നു.
ഞാനിപ്പോ വിളിക്കാം ഇതാണെന്റെ നമ്പർ .
വിശദമായി വൈകീട്ടു വിളിക്കാമെന്നു പറഞ്ഞ് ഞാൻ നടന്നു നീങ്ങി...
വൈകിട്ട് ഫോണിൽ നോക്കുമ്പോൾ പുള്ളിക്കാരന്റെ അഞ്ചാറ് മിസ് കോളുകൾ....
നെറ്റ് റീചാർജ് വാട്ട്സ്ആപ്പ് ഓണാക്കിയപ്പോൾ പല പോസിലുമുള്ള അയ്യാളുടെ കുറെ ഫോട്ടോകളും ഒപ്പം ആറേഴു തവണ വിളിച്ച വീഡിയോ കോളുകളും..
അന്ന് വൈകിട്ട് ഞാനയാളെ വിളിച്ചു.
ഒരു റിംഗിൽ തന്നെ കോളേടുത്തു അയ്യാൾ.
ഹലോ ദീപാ..... ഞാൻ തന്നെ കാത്തിരിക്കയായിരുന്നു.
ആണോ ?
ഞാൻ ആകാശ് കുമാർ.. ഇവിടെ ഫോറസ്റ്റ് ഓഫീസിലാ..
ഹലോ ദീപാ... താനെന്തെങ്കിലും പറയെടോ.
എന്റെ പേരെവിടുന്നു കിട്ടി?
അതൊക്കെ കിട്ടി.
ദീപാ താൻ ഫ്രീയാണോ?
പറഞ്ഞോളൂ..
അതേയ് ട്രൂ കോളറിൽ തന്റെ നമ്പർ സെർച്ച് ചെയ്തു.
അങ്ങനെ കിട്ടിയതാ...
ആ പേര് വച്ച് മുഖപുസ്തകത്തിൽ നോക്കി
ആളെ നേരിട്ടറിയാവുന്നത് കൊണ്ട്
അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല കണ്ടു പിടിക്കാൻ.
ഉം..
ദീപാരാജൻ....... ഈ രാജൻ അച്ഛനാണോ??
അല്ല ഹസ് ആണ്
ആളൊരു പഴഞ്ചനാണല്ലേ..?
എനിക്കിപ്പോഴും പുത്തൻ തന്നെയാ.
ആളൊരു തമാശക്കാരിയാണല്ലേ..
പിന്നെ തനിക്ക് സാരി നന്നായി ചേരും..
ചുരിഡാർ അത്ര പോരാട്ടോ..
അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ഒടുവിൽ രാവിലത്തെ യാത്രയിലെത്തി സംസാരം.
ടോ അമ്മാവാ താനെന്താ കരുതിയത്?
തന്നോട് ശൃംഖരിക്കാൻ വേണ്ടി നമ്പർ വാങ്ങിയതെന്നോ?
തനിക്ക് ചേർന്ന ആൾക്കാർ വേറെയുണ്ടാകും ട്രെയിനിൽ.
പിന്നീട് എന്റെ വായിൽ നിന്നും വന്ന വാക്കുകൾക്ക് എത്രത്തോളം സംസ്ക്കാരമുണ്ടെന്ന് ഞാൻ പോലും അറിഞ്ഞതേയില്ല..
ഹോ എന്തൊരാശ്വാസം...
പ്രതികരണ ശേഷി വൈകിയാണല്ലോ വന്നത്.
ആദ്യമാദ്യം അറിയാതെ പറ്റിപ്പോയതാണെന്നു പറഞ്ഞെങ്കിലും എന്റെ ചോദ്യങ്ങൾക്കു മുന്നിൽ കുറ്റം സമ്മതിച്ചു അയ്യാൾ.
പെങ്ങളേ നാണം കെടുത്തരുത്.
ഇനി ആവർത്തിക്കില്ല.
പെങ്ങളോ?
ആ വാക്കിന്റെ അർഥം തനിക്കറിയോ?
പറയാനുള്ളതൊക്കെ പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു.
അടുത്ത ദിവസം ഞാൻ ആ മാന്യനെ വീണ്ടും കണ്ടു റെയിൽവ്വേ സ്റ്റേഷനിൽ വച്ച്..
എന്നെക്കണ്ടതും പരിചിത ഭാവം പോലും കാണിക്കാതെ ധൃതിയിൽ അയ്യാൾ നടന്നകന്നു.
പെണ്ണായി പിറന്നതു കൊണ്ടു മാത്രം എല്ലാം സഹിച്ചു ജീവിക്കണമെന്നില്ല.
പ്രതികരിക്കേണ്ടയിടത്ത് തീർച്ചയായും പ്രതികരിക്കണം...
Shalini vijayan.
എഴുത്തുകാരനെ കുറിച്ച്

ശാലിനി.കെ. കാസർഗോഡ് ജില്ലയിൽ രാവണീശ്വരം കാരക്കുന്നിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ജി.എൽ .പി.സ്ക്കൂൾ മുക്കൂട്.തുടർന്ന് എം.കെ.എസ്. എച്ച്.എസ്.തിമിരിയിലും ജി.എച്ച്.എസ്.എസ്.കുട്ടമത്ത് സ്കൂളിലും പഠനം പൂർത്തീകരിച്ചു.നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ ബിരുദവും ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബി.എഡും പൂർത്തീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കന്ററി തലത്തിൽ താൽക്കാലിക അധ്യാപികയായി ഇപ്പോ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login